ഇറാന്റെ ആക്രമണം: യു.എ.ഇക്ക് പിന്തുണയുമായി ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങള്‍; ആക്രമണങ്ങളെ അപലപിച്ച് അന്താരാഷ്ട്ര സമൂഹം
അബൂദബി: യു.എ.ഇയിലെ ജനവാസ കേന്ദ്രങ്ങളും എണ്ണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരേ ഇന്ത്യ ഉൾപ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണില്‍ തീപിടിത്തമുണ്ടാവുകയും മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ അഡ്‌നോക് എണ്ണ കപ്പലും ഇറാന്‍ ആക്രമിച്ചിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി), ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ്, അറബ് പാര്‍ലമെന്റ്, മുസ് ലിം വേള്‍ഡ് ലീഗ് തുടങ്ങിയ പ്രാദേശിക സംഘടനകളും സഊദി അറേബ്യ, ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഈജിപ്ത്, കുര്‍ദിസ്ഥാന്‍, കൊമോറോസ്, മൗറിറ്റാനിയ, ലെബനാന്‍, എന്നിവയുള്‍പ്പെടെ മേഖലയിലെ രാജ്യങ്ങളും ഇറാന്റെ നടപടിയെ അപലപിച്ചു.
അന്താരാഷ്ട്ര തലത്തില്‍ യൂറോപ്യന്‍ യൂനിയനും ഇന്ത്യ, ജര്‍മനി, യു.കെ, ഫ്രാന്‍സ്, കാനഡ, ന്യൂസിലാന്‍ഡ്, മാള്‍ട്ട, ബെല്‍ജിയം, സൈപ്രസ്, പാകിസ്ഥാന്‍, എസ്റ്റോണിയ, ചെക്ക് റിപബ്ലിക്, ലിത്വാനിയ, നോര്‍ത്ത് മാസിഡോണിയ, റൊമാനിയ, ലാത്വിയ, ഉക്രെയ്ന്‍, ഓസ്ട്രിയ, ബള്‍ഗേറിയ, അയര്‍ലന്‍ഡ്, ബംഗ്ലാദേശ്, ജപ്പാന്‍, ഓസ്‌ട്രേലിയ, മാണ്ടിനെഗ്രോ, സെര്‍ബിയ എന്നിവയുള്‍പ്പെടെ നിരവധി സൗഹൃദ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
മേഖലയിലെ ഇറാന്റെ ആക്രമണം നിയന്ത്രിക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണിതെന്നും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്ക് വിവിധ രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.
സഊദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. വർധിച്ചുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
ഇറാനിയന്‍ ആക്രമണങ്ങളെ മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ് ലിം സ്‌കോളേഴ്സിന്റെ ചെയര്‍മാനുമായ ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍-ഇസ്സ അപലപിച്ചു. ഖത്തര്‍ അമീര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഭരണാധികാരികള്‍ യു.എ.ഇ ഭരണനേതൃത്വവുമായി ഫോണില്‍ ആശയവിനിമയം നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ യു.എഇയുടെ എണ്ണ കപ്പല്‍ ആക്രമിച്ച ഇറാനെതിരേ കഴിഞ്ഞ ദിവസം ജി.സി.സിയും അറബ് പാര്‍ലമെന്റും നിരവധി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
English summary : A growing number of nations and international organizations have come forward to support the UAE following aerial attacks by Iran targeting residential areas and critical infrastructure, including oil facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."