പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ
ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബംഗ്ലാദേശ് - പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ചയോ സാങ്കേതിക പിഴവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു സംഭവം. ബംഗ്ലാദേശിലെ ധാക്ക ഷെർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിനിടെ പാകിസ്ഥാൻ ടീമിനെ പരിചയപ്പെടുത്തിയപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് ഇന്ത്യൻ താരങ്ങളുടെ പേരുകൾ.
രോഹിത് നായകൻ, ടീമിൽ 11 ഇന്ത്യക്കാർ
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് തത്സമയ സംപ്രേക്ഷണത്തിൽ ഈ പിഴവ് സംഭവിച്ചത്. പാകിസ്താൻ പ്ലെയിങ് ഇലവന് പകരം സ്ക്രീനിൽ തെളിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്കോർ കാർഡായിരുന്നു.
നായകൻ: രോഹിത് ശർമ്മയും,മറ്റ് താരങ്ങളായി ശുഭ്മൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ്മ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.
ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ സംഭവിച്ച ഈ ഗുരുതരമായ പിഴവ് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കും വലിയ ചർച്ചകൾക്കും വഴിയൊരുക്കി.
മത്സരത്തിൽ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ
വിചിത്രമായ ഈ സംഭവങ്ങൾക്കിടയിലും മത്സരത്തിൽ മികച്ച പ്രകടനമാണ് ആതിഥേയരായ ബംഗ്ലാദേശ് കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 413 റൺസിന് പുറത്തായി.
നജ്മുൽ ഹുസൈൻ ഷാന്റോ 130 പന്തിൽ 101 റൺസുമായി നായകൻ മുന്നിൽ നിന്ന് നയിച്ചു. (12 ഫോറുകൾ, 2 സിക്സുകൾ),മോമിനുൾ ഹഖ് സെഞ്ച്വറിക്ക് 9 റൺസ് അകലെ (91 റൺസ്) താരം പുറത്തായി,മുഷ്ഫിഖുർ റഹീം 71 റൺസ് നേടി മികച്ച പിന്തുണ നൽകി.
തിരിച്ചടിച്ച് പാകിസ്താൻ
പാകിസ്താനായി മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന ശക്തമായ നിലയിലാണ്. 85 റൺസുമായി അസൻ അവൈസും 37 റൺസുമായി അബ്ദുള്ള ഫസലും ക്രീസിലുണ്ട്. 45 റൺസെടുത്ത ഇമാം ഉൾ ഹഖിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."