ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന
ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം നടന്ന ഓപറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ സഹായിച്ചെന്ന വെളിപ്പെടുത്തലുമായി ചൈന. പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ ചൈന ഉപകരണങ്ങളും പടക്കോപ്പുകളും എത്തിച്ചു. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2025 ഏപ്രില്‍ 22ന് കശ്മിരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ മറുപടിയാണ് ഓപറേഷന്‍ സിന്ദൂര്‍.
പാക്കധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹീദിന്‍ എന്നിവയുടെ 100ഓളം ഭീകരരെ ഓപറേഷന്‍ സിന്ദൂറിലൂടെ കൊലപ്പെടുത്താനായി. ഓപറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈനയുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചൈനയോ പാകിസ്ഥാനോ സ്ഥിരീകരിച്ചിരുന്നില്ല. ഓപറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയതായി ഇപ്പോഴാണ് സമ്മതിക്കുന്നത്. ഏവിയേഷന്‍ ഇന്‍സ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈനയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആൻഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എൻജിനീയറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എന്‍ജിനീയറായ ഷാങ് ഹെങ് പറഞ്ഞു. ചൈനീസ് ഉപകരണങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാങ് ഹെങ് വിശദീകരിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ സി.സി.ടി.വിയിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഓപറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാഗത്ത് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ നിര്‍ണായക സൈനിക നടപടിയായിരുന്നു ഓപറേഷന്‍ സിന്ദൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."