ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ഗ്രൂപ്പ് എയിൽ
റിയാദ്: ഏഷ്യൻ ഫുട്ബോൾ സിംഹാസനത്തിനായുള്ള 2027-ലെ പോരാട്ടത്തിന് നറുക്കുവീണു. സഊദിയിലെ ദിരിയയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ടീമുകളുടെ ഗ്രൂപ്പുകൾ നിശ്ചയിച്ചത്. യുഎഇ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ-യിൽ ഏഷ്യയിലെ വമ്പന്മാരായ ദക്ഷിണ കൊറിയയാണ് പ്രധാന എതിരാളി. വിയറ്റ്നാമും ഗ്രൂപ്പിലുണ്ട്. ലെബനൻ - യെമൻ പ്ലേ ഓഫ് മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പിലെ നാലാമത്തെ ടീം.
പരിശീലകൻ കോസ്മിൻ ഒലാറോയുവിന്റെ കീഴിൽ ഇറങ്ങുന്ന യുഎഇക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി എളുപ്പത്തിൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടാനാകുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഫിഫ റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയാണ് ഏറ്റവും വലിയ വെല്ലുവിളി. യുഎഇ നിലവിൽ 68-ാം സ്ഥാനത്താണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ഫോമിലുള്ള വിയറ്റ്നാമിനെയും കുറച്ചു കാണാനാവില്ല.
1996-ൽ റണ്ണേഴ്‌സ് അപ്പായതാണ് ഏഷ്യൻ കപ്പ് ചരിത്രത്തിൽ യുഎഇയുടെ ഏറ്റവും മികച്ച പ്രകടനം. ദക്ഷിണ കൊറിയയെ പോലെ ശക്തരായ ഒരു ടീമിനെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നേരിടുന്നത് ടൂർണമെന്റിലെ യുഎഇയുടെ മുന്നേറ്റത്തിന് ആത്മവിശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെയാണ് ഏഷ്യൻ കപ്പ് ആവേശത്തിന് സഊദി വേദിയാകുന്നത്.
മറ്റ് ഗ്രൂപ്പുകളിൽ ജപ്പാനും ഖത്തറും (ഗ്രൂപ്പ് എഫ്) ഏറ്റുമുട്ടുമ്പോൾ, ആതിഥേയരായ സഊദി അറേബ്യ കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
UAE faces a challenging Asian Cup group stage with Korea and Vietnam as opponents, while Oman and Kuwait have been placed alongside Saudi Arabia in Group A.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."