കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം. സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് മാറുന്നതോടെ ഒഴിവുവരുന്ന പദവിക്കായി കൊടിക്കുന്നിൽ സുരേഷ് എംപി ശക്തമായ അവകാശവാദവുമായി രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തന്റെ സീനിയോറിറ്റി കൊടിക്കുന്നിൽ സുരേഷ് പ്രധാന ആയുധമാക്കി. പലതവണ പരിഗണിക്കപ്പെട്ടിട്ടും അവസാന നിമിഷം തഴയപ്പെട്ടതിലുള്ള അതൃപ്തിയും അദ്ദേഹം ഖാർഗെയെ അറിയിച്ചു.
സംസ്ഥാനത്തെ 16 സംവരണ സീറ്റുകളിൽ 11 എണ്ണത്തിലും യുഡിഎഫിനെ വിജയിപ്പിക്കാൻ കഴിഞ്ഞത് തന്റെ പ്രവർത്തനമികവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു ദലിത് നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പാർട്ടിക്ക് വലിയ രാഷ്ട്രീയ മേൽക്കൈ നൽകുമെന്നും അദ്ദേഹം ഹൈക്കമാൻഡിനെ ബോധിപ്പിച്ചു.
രംഗത്ത് വമ്പൻ നിര; ഷാഫിയും ബെന്നിയും ആന്റോയും പ്രതീക്ഷയിൽ
കൊടിക്കുന്നിലിന് പുറമെ മറ്റ് മൂന്ന് പ്രമുഖ നേതാക്കൾ കൂടി അധ്യക്ഷ കസേരയ്ക്കായി സജീവമായി രംഗത്തുണ്ട്. രാഹുൽ ഗാന്ധിക്ക് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ ശേഷിയുള്ള നേതാവെന്ന നിലയിൽ ഒരു വിഭാഗം ഷാഫി പറമ്പിലിനായി വാദിക്കുന്നു. യുവാക്കളുടെയും തരംഗമായ ഷാഫിയെ കൊണ്ടുവരുന്നത് പാർട്ടിയെ ഊർജ്ജസ്വലമാക്കുമെന്ന് ഇവർ കരുതുന്നത്.
യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പദവികളില്ലാത്തതും തന്റെ സീനിയോറിറ്റിയും ബെന്നി ബഹനാന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ തവണ അധ്യക്ഷപദവിക്കായി പരിഗണിക്കപ്പെടുകയും അവസാന നിമിഷം കൈവിട്ടുപോവുകയും ചെയ്ത ആന്റോ ആന്റണിയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്.
ഹൈക്കമാൻഡ് തീരുമാനം വൈകും
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും തീരുമാനിച്ച ശേഷം മാത്രമേ പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാവൂ. സാമുദായിക സന്തുലനം പാലിക്കേണ്ടി വരുമെന്നതിനാൽ ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്. ദലിത് വിഭാഗത്തിൽ നിന്നൊരാൾ അധ്യക്ഷനായാൽ അത് കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."