തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടപരാജയം എൻ.സി.പി (എസ്.പി)യിൽ പ്രതിസന്ധി രൂക്ഷമാക്കി. മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെടെ മത്സരിച്ച മൂന്ന് സ്ഥാനാർഥികളും കനത്ത തോൽവി ഏറ്റുവാങ്ങിയത് പാർട്ടിക്കുള്ളിൽ അമർഷം വർധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ ചേരും.
ഇതിനിടയിൽ നേതൃതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഒരു വിഭാഗം നേതാക്കൾ സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് നേതൃത്വം ഒഴിയണമെന്നും മുൻ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ വീണ്ടും നേതൃത്വത്തിലേക്ക് വരണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.
ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന എലത്തൂരിൽ മന്ത്രി എ.കെ ശശീന്ദ്രൻ പരാജയപ്പെട്ടതാണ് പാർട്ടിക്കുള്ളിൽ കൂടുതൽ വിഭാഗീയത സൃഷ്ടിക്കുന്നത്. 50 വർഷമായി ഇടതുപക്ഷത്തെ മാത്രം തെരഞ്ഞെടുത്തിട്ടുള്ള ഇവിടെ അട്ടിമറി വിജയം നേടിയാണ് യു.ഡി.എഫിലെ വിദ്യ ബാലകൃഷ്ണൻ 12,160 വോട്ടിന്റെ ഭൂരിപക്ഷത്തിന് ശശീന്ദ്രനെ പരാജയപ്പെടുത്തിയത്. 30 വർഷത്തോളം എം.എൽ.എയും പത്ത് വർഷം മന്ത്രിയുമായി പ്രവർത്തിച്ച എ.കെ ശശീന്ദ്രൻ മത്സരരംഗത്ത് നിന്ന് മാറിനിൽക്കണമെന്നും കോഴിക്കോട് ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദിന് സീറ്റ് നൽകണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ച് ശശീന്ദ്രൻ വീണ്ടും മത്സരിക്കുകയായിരുന്നു.
സ്ഥാനാർഥിത്വം ലഭിക്കാതിരുന്ന മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ എലത്തൂരിലെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം എ.കെ ശശീന്ദ്രനാണെന്നും അദ്ദേഹം അതിന് സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തിരുമാനങ്ങൾ അട്ടിമറിച്ചാണ് ശശീന്ദ്രൻ മത്സരിച്ചതെന്നാണ് ഇവർ പറയുന്നത്.
എലത്തൂരിലെ പരാജയത്തിൽ എ.കെ ശശീന്ദ്രനെ കുറ്റപ്പെടുത്തി ബ്ലോക്ക് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. ശശീന്ദ്രൻ മാറി മാറ്റാര് മത്സരിച്ചാലും വിജയിക്കുമായിരുന്നുവെന്നാണ് ഇവരുടെ വിലയിരുത്തൽ. മന്ത്രിമാർ തോറ്റുവെന്നത് ചൂണ്ടിക്കാട്ടി എലത്തൂരിലെ തോൽവിയെ ചെറുതാക്കേണ്ടതില്ല. തൊട്ടടുത്ത മണ്ഡലമായ ബേപ്പൂരിൽ മുഹമ്മദ് റിയാസ് കടുത്ത മത്സരമായിട്ടും ജയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവർ പ്രതിരോധിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങളാണ് എലത്തൂരും ബേപ്പൂരും. എലത്തൂരിലെ സ്ഥാനാർഥി നിർണയത്തിലെ അപാകതയാണ് തോൽവിക്ക് കാരണമായത്.
സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് കുട്ടനാട്ടിൽ മുൻ എൻ.സി.പി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനോട് പരാജയപ്പെട്ടത് 20,600 വോട്ടിന്റെ വ്യത്യാസത്തിലാണ്. തോമസ് കെ തോമസിനോട് തെറ്റി കേരള കോൺഗ്രസിൽ ചേർന്ന റെജി ചെറിയാൻ നിയമസഭയിലെത്തിയത് എൻ.സി.പി നേതൃത്വത്തിന് വലിയ തിരിച്ചടിയായി. അതുകൊണ്ട് തന്നെ തോമസിനെ എതിർക്കുന്ന വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നേതൃമാറ്റം ആവശ്യപ്പെടുകയാണ്.
കോട്ടക്കൽ സീറ്റ് വിട്ടുനൽകി പകരം മലപ്പുറം സീറ്റിൽ മത്സരിച്ച എൻ.സി.പിക്ക് ഏറ്റവും വലിയ തോൽവിയാണ് ഉണ്ടായത്. എൻ.സി.പി (എസ്) ന്റെ കെ.ടി മുജീബ് റഹ്‌മാനെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 85,327 വോട്ടിനാണ് മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. രണ്ട് സിറ്റിങ് സീറ്റുകളിൽ ഒന്നുപോലും നിലനിർത്താൻ കഴിയാത്ത നേതൃത്വത്തിന് പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നാണ് വലിയൊരു വിഭാഗം നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന സംസ്ഥാന നിർവാഹകസമിതിയോഗം രൂക്ഷമായ വിമർശനത്തിനു വേദിയായി മാറുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."