ഗള്‍ഫ് സുരക്ഷാ ആശങ്ക; റിയാദില്‍ ജി.സി.സി മന്ത്രിമാരുടെ അടിയന്തര യോഗം
ഗള്‍ഫ് സുരക്ഷാ ആശങ്ക; റിയാദില്‍ ജി.സി.സി മന്ത്രിമാരുടെ അടിയന്തര യോഗം
മനാമ: ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജി.സി.സി അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ റിയാദില്‍ അടിയന്തര യോഗം ചേര്‍ന്നു. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുളള സംയുക്ത നീക്കങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി.
ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയുള്‍പ്പെടെ അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഗള്‍ഫ് മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍, അതിര്‍ത്തി സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രഹസ്യാന്വേഷണ വിവര കൈമാറ്റം, സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും അവലോകനം ചെയ്തത്.
പ്രദേശത്തിന്റെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ജി.സി.സി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഭീഷണി മുഴുവന്‍ ഗള്‍ഫ് മേഖലയുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
മേഖലയില്‍ സംഘര്‍ഷ സാധ്യതകള്‍ ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. രാജ്യങ്ങളുടെ ദേശീയ സുരക്ഷയും സാമൂഹിക ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് തരത്തിലുള്ള നീക്കങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെയും പ്രാദേശിക സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ജി.സി.സി തലത്തിലുള്ള അടിയന്തര യോഗം നടന്നത് എന്നതും ശ്രദ്ധേയമാണ്.
സുരക്ഷാ സേനകളുടെ ജാഗ്രതയും കാര്യക്ഷമമായ ഇടപെടലുകളും യോഗം അഭിനന്ദിച്ചു. ഗള്‍ഫ് മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ എല്ലാ അംഗരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
GCC interior ministers held an emergency meeting in Riyadh to review the regional security situation and strengthen joint security cooperation among Gulf countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."