പഠിച്ചു ജയിച്ച സതീശൻ
വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ പോവുകയാണ്. ധാരാളം മുഖ്യമന്ത്രിമാരുടെ അധികാര ആരോഹണങ്ങൾ കണ്ടിട്ടുള്ള കേരളത്തിന് ഇതിലൊരു പുതുമയും തോന്നുന്നില്ലെങ്കിലും സൂക്ഷ്മമായി ആലോചിച്ചാൽ പുതുമകൾ ഏറെയുണ്ടെന്നതാണ് യാഥാർഥ്യം.
ദുർബലാവസ്ഥയിൽ, അടുത്തെങ്ങും അധികാരത്തിലെത്താൻ കഴിയുമെന്ന വിചാരംപോലുമില്ലാതിരുന്ന ഒരു പ്രസ്ഥാനത്തിന്റെ മസ്തിഷ്‌കത്തിലേക്ക് ജയിക്കാൻ കഴിയുമെന്ന കടുത്ത പ്രത്യാശ പകർന്ന നേതാവിന്റെ പേരാണ് വി.ഡി സതീശൻ. അതിന്റെ ബലംകൊണ്ടു വീണ്ടെടുത്ത പോരാട്ടത്തിലൂടെയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം സ്വപ്‌നതുല്യമായ വിജയം കൊയ്‌തെടുത്തത്.
മാസങ്ങൾക്ക് മുമ്പ് കേരളം മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു പ്രതിജ്ഞ കേട്ടു അമ്പരക്കുകയുണ്ടായി. ‘അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് മുന്നണി നൂറിൽ കൂടുതൽ സീറ്റുകൾ നേടി വൻ വിജയം നേടും. ചിലപ്പോൾ അത് 102 സീറ്റുവരെ എത്തുകയും ചെയ്യും. ഇല്ലെങ്കിൽ താൻ വനവാസത്തിന് പോകും’. ഇന്നത്തെ രാഷ്ട്രീയത്തിന് ഇത് തികച്ചും അവിശ്വസനീയമായിരുന്നു. ഒത്തുപിടിച്ചാൽ കഷ്ടിച്ച് ഭൂരിപക്ഷം മാത്രം കിട്ടുമെന്ന് വിശ്വസിച്ചിരിക്കുകയായിരുന്ന അന്നത്തെ പ്രതിപക്ഷം. അത്തരമൊരു വിജയം നേടാൻ കഴിയുന്ന ആരോഗ്യമേ കോൺഗ്രസ് പാർട്ടിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് സ്വപ്‌നതുല്യ ഭൂരിപക്ഷം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പ്രവചനത്തിൽനിന്ന് പിറകോട്ടുപോകാൻ പ്രതിപക്ഷ നേതാവ് തയാറായില്ല. അദ്ദേഹത്തിന്റെ ആത്മവിശ്വാസം പിന്നീട് മറ്റു സഖ്യകക്ഷികൾ ഏറ്റുപിടിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലം പഠിക്കുകയും പാർട്ടിക്കുണ്ടായ കയറ്റിറക്കങ്ങൾ മനസിലാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന് മനക്കരുത്തുണ്ടായത്. ഈ തിരിച്ചറിവ് വി.ഡി സതീശന്റെ മാത്രം സവിശേഷതയാണ്.
ഇടപെടാൻ പോകുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി ഗൃഹപാഠം ചെയ്യുന്ന ഒരു വിദ്യാർഥി സതീശന്റെ മനസിൽ എന്നുമുണ്ട്. കേരള നിയമസഭയിൽ അന്നത്തെ ധനകാര്യ മന്ത്രിയായ തോമസ് ഐസക്കുമായി സംവാദം നടത്തി അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയ സതീശനെ നാം കണ്ടതാണ്. താൻ ഇടപെടുന്ന കാര്യങ്ങളെക്കുറിച്ചും അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും എന്നും അദ്ദേഹം കൃത്യമായ പഠനം നടത്താറുണ്ട്. അന്നത്തെ സംവാദത്തിലും അതേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
നിലപാടുകൾ സ്വീകരിക്കൽ ഇക്കാലത്ത് പലർക്കും വിഷമമുള്ള കാര്യമാണ്. എന്നാൽ വി.ഡി സതീശനെ സംബന്ധിച്ച് ഇതൊട്ടും പ്രശ്‌നമുള്ള കാര്യമല്ല. ബോധ്യമായ നിലപാട് തുറന്നുപറയാനും അതിൽ ഉറച്ചുനിൽക്കാനും അദ്ദേഹത്തിന് എന്നും കഴിയാറുണ്ട്. കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വർഗീയതയുടെ സ്വാധീനത്തെക്കുറിച്ച് സതീശൻ എന്നും നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം പലപ്പോഴും പറഞ്ഞത്; ‘നമ്മളൊക്കെ മരിച്ചുകഴിഞ്ഞാലും നമ്മുടെ തലമുറക്ക് ഇവിടെ ജീവിക്കേണ്ടതുണ്ട്.
അവരുടെ ജീവിതത്തെ ജാതി, മത വർഗീയശക്തികൾക്ക് വിട്ടുകൊടുക്കരുത്’ എന്നായിരുന്നു. അതുകൊണ്ടുതന്നെയാകാം കേരളത്തിലെ പ്രബലരായ പല സാമുദായിക സംഘടനകളും സതീശനെതിരേ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. ചില സാമുദായിക സംഘടനകളുടെ നേതാക്കാൾ സതീശനെതിരേ വ്യക്തിപരമായി നിരന്തരം അധിക്ഷേപം ചൊരിയുകയും ചെയ്യുന്നു. എന്നാൽ സതീശൻ ഒരിക്കലും ഇതിനെ പ്രതിരോധിക്കാനോ പ്രതികരിക്കാനോ തയാറായില്ല.
സാമുദായിക സംഘടനകളുടെ പ്രവർത്തനങ്ങൾ സതീശൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അവരിൽ ചിലർ സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും സംശയാസ്പദമാണ്. അവർക്ക് ചില ഒളിയജൻഡകളുമുണ്ട്. അതിനെയാണ് സതീശൻ ചോദ്യം ചെയ്യുന്നത്. മതസൗഹാർദത്തെ ദുർബലമാക്കുന്ന ഒരു സമീപനത്തോടും പൊരുത്തപ്പെടാൻ സതീശൻ ഒരിക്കലും തയാറായിട്ടില്ല.
ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി സർഗാത്മകതയെ വളരെയേറെ പ്രണയിക്കുന്ന നല്ല വായനക്കാരൻകൂടിയാണ് വി.ഡി സതീശൻ. രാഷ്ട്രീയക്കാരിൽ വായനക്കാർ കുറഞ്ഞുവരുന്ന ഒരുകാലം കൂടിയാണിത്. അവിടെയും സതീശൻ വേറിട്ടുനിൽക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് വായന എന്നത് സമയം പോക്കാൻ വേണ്ടിയുള്ള വെറും വ്യായാമമല്ല. വായന ഒരു ആശ്വാസമാണെന്ന് അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."