മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്
ഭോപ്പാൽ: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞതോടെ, തർക്കത്തിലാകുന്നത് ആരാധനാലയനിയമം നിലനിൽക്കെ ഒരു പുരാതന പള്ളി കൂടി. ബാബരി മസ്ജിദ് തർക്കത്തിൽ ഹിന്ദുവിഭാഗത്തിന് അനുകൂലമായി സുപ്രിംകോടതിയിൽനിന്നുണ്ടായ വിധിക്ക് പിന്നാലെയാണ് വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ്, സംഭലിലെ ഷാഹി മസ്ജിദ് എന്നിവയുടെ മാതൃകയിൽ കമാൽ മൗലാ മസ്ജിദും ഹിന്ദുത്വവാദികൾ വിവാദവിഷയമാക്കി ഉയർത്തികൊണ്ടുവന്നത്. പള്ളി നേരത്തെ സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ഫ്രണ്ട് നൽകിയ ഹരജിയിലാണ് ഇപ്പോൾ വിധി വന്നത്. രണ്ടുവർഷം മുമ്പ് അജ്ഞാതർ പള്ളി നിലനിൽക്കുന്ന കെട്ടിടത്തിൽ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു.
പുരാവസ്തു വകുപ്പിന്റെ വ്യവസ്ഥപ്രകാരം 2003 മുതൽ ചൊവ്വാഴ്ചകളിൽ ഭോജ്ശാല പരിസരത്ത് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ നിസ്‌കരിക്കാനും അനുമതിയുണ്ട്. നിലവിൽ വസന്തപഞ്ചമി നാളിൽ ഇവിടെ ഹിന്ദുക്കൾ പ്രാർഥന നടത്തുന്നു. പുതിയ ഉത്തരവ് പ്രകാരം ഇവിടെ ഹിന്ദു ആരാധനകൾ മാത്രമായി ചുരുങ്ങും.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത്, അതിൽ അവർക്ക് മാത്രം അവകാശം നൽകുന്നതും യാതൊരു കാരണവശാലും അത് മാറ്റം ചെയ്യപ്പെടാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയുള്ള ആരാധനാലയനിയമം നിലനിൽക്കെയാണ്, ഹിന്ദുത്വ സംഘടനയുടെ ഹരജി പരിഗണിച്ച് ഹൈക്കോടി കമാൽ മൗല മസ്ജിദ് ക്ഷേത്രമാണെന്ന് ഉത്തരവിട്ടത്.
ബാബരി മസ്ജിദിലെ വിധി ഉദ്ധരിച്ചാണ് കേസിൽ മുസ്‍ലിം പക്ഷത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചത്. പുരാവസ്തു കണ്ടെത്തലുകൾ കൊണ്ട് മാത്രം ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശമോ മതപരമായ സ്വഭാവമോ നിർണയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച തർക്കങ്ങൾ ചരിത്രപരമായ വിവരണങ്ങളുടെയോ പുരാവസ്തുവകുപ്പിന്റെ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് കൃത്യമായ സിവിൽ വിചാരണയിലൂടെയും നിയമപരമായി സ്വീകാര്യമായ തെളിവുകളിലൂടെയും ആയിരിക്കണം തീരുമാനിക്കേണ്ടത്.
പിൽക്കാല നിർമിതിക്ക് താഴെ ഒരു പഴയ നിർമിതി ഉണ്ടായിരുന്നുവെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിച്ചാൽ പോലും, അത്തരം കണ്ടെത്തലുകൾ സ്വയമേവ ഉടമസ്ഥാവകാശം തെളിയിക്കുകയോ ഇന്നത്തെ അവകാശവാദങ്ങളെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. റിട്ട് ഹരജികളിലൂടെ മുൻ ഭരണകൂടങ്ങളുടെ 'ചരിത്രപരമായ തെറ്റുകൾ' തീർപ്പാക്കാൻ കോടതികൾക്ക് കഴിയില്ലെന്നും, ചരിത്രപരമായ മതപരമായ തർക്കങ്ങൾ വീണ്ടും തുറക്കുന്നത് തടയാനാണ് 1991ലെ ആരാധനാലയ നിയമം നിർമിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.
തര്‍ക്കങ്ങള്‍
ഹിന്ദു പക്ഷം: ഭോജ്ശാല യഥാർഥത്തില്‍ ഭോജ രാജാവിന്റെ ഭരണകാലത്ത് നിർമിച്ച സരസ്വതി ക്ഷേത്രമാണ്.
മുസ്‍ലിം പക്ഷം: പതിനൊന്നാം നൂറ്റാണ്ടില്‍ ഖില്‍ജി കാലഘട്ടത്ത് നിര്‍മിച്ചതാണ്. ചരിത്രരേഖകളില്‍ സരസ്വതി ക്ഷേത്രം തകര്‍ത്തതിനെക്കുറിച്ച് പരാമര്‍ശമില്ല.
ജൈന പക്ഷം: സ്മാരകവും ജൈന പാരമ്പര്യങ്ങളും തമ്മിലുള്ള വാസ്തുവിദ്യാപരവും ചരിത്രപരവുമായ ബന്ധങ്ങള്‍ സമുച്ചയം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
Kamal Maula Mosque in Madhya Pradesh: another ancient mosque has been dragged into controversy, rendering the Places of Worship Act ineffective.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."