ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വി ഡി സതീശൻ ചിലവ് ചുരുക്കലിനും ജനസൗഹൃദ ഭരണശൈലിക്കും പ്രാധാന്യം നൽകുന്ന പുതിയ തീരുമാനങ്ങളുമായി മുന്നോട്ട്. പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള വാഹനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ലെന്ന തീരുമാനവും അദ്ദേഹം കൈക്കൊണ്ടു.
ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. ക്ലിഫ് ഹൗസിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നും അധിക ചെലവിൽ നവീകരണം വേണ്ടെന്നും വി ഡി സതീശൻ നിർദേശം നൽകി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും അനാവശ്യ ചെലവുകൾ ഒഴിവാക്കാനാണ് തീരുമാനം.
യാത്രകളുടെ സമയത്ത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഗതാഗത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ നീക്കം.
എസ്‌കോർട്ട് വാഹനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചതെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അത് അംഗീകരിച്ചില്ലെന്നാണ് വിവരം.
നവകേരള യാത്രയ്ക്ക് പിന്നാലെ മുൻമുഖ്യമന്ത്രിയുടെ യാത്രകളും സുരക്ഷാ ക്രമീകരണങ്ങളും വലിയ ചർച്ചയായിരുന്ന സാഹചര്യത്തിലാണ് വി ഡി സതീശന്റെ പുതിയ നിർദേശങ്ങൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നതും ട്രാഫിക് സിഗ്‌നലുകൾ നിർത്തിവയ്ക്കുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി ഡി സതീശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."