ഹൈദരാബാദ് വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് വീണ്ടും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മലേഷ്യയിൽനിന്ന് ഹൈദരാബാദിലേക്ക് വരുന്ന എയർഏഷ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഇമെയിലിലൂടെ ലഭിച്ച സന്ദേശം. വിമാനം വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ആക്രമണം ഉണ്ടാകുമെന്നുമാണ് ഭീഷണിയിൽ പറയുന്നത്.
ഇമെയിൽ ലഭിച്ചതിന് പിന്നാലെ ഷംഷാബാദ് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ ഏജൻസികളും ബോംബ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങളെ വിന്യസിച്ച് പരിശോധനകൾ ആരംഭിച്ചു. എയർഏഷ്യ വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസവും ഹൈദരാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ട് സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ലുഫ്താൻസയുടെ എൽ.എച്ച് 754 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ സന്ദേശം.
തുടർന്ന് സുരക്ഷാ ഏജൻസികൾ അടിയന്തര നടപടികൾ സ്വീകരിക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം യാതൊരു സ്‌ഫോടക വസ്തുക്കളും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നീട് ആ ഭീഷണി സന്ദേശം വ്യാജമാണെന്നും സ്ഥിരീകരിച്ചു.
തുടർച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."