മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യം; കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി വി.ഡി സതീശന്‍
തിരുവനന്തപുരം: കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കന്റോണ്‍മെന്റ് ഹൗസില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, ശേഷം ചെന്നിത്തലയെയും കണ്ടതിന് പിന്നാലെയാണ് വി.ഡി സതീശന്‍, കെ.സി വേണുഗോപാലിന്റെ വസതിയിലെത്തിയത്.
ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വി.ഡി സതീശന്‍ നേരിട്ട് പോയി കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും വി.ഡി സന്ദര്‍ശനം നടത്തിയിരുന്നു.
മന്ത്രിസഭയിലും പാര്‍ട്ടിയിലും പിടിമുറുക്കാന്‍ കെ.സി പക്ഷം
കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ മന്ത്രിസഭയിലും പാര്‍ട്ടിയിലും പിടിമുറുക്കാന്‍ കെ.സി വേണുഗോപാല്‍. തനിക്കൊപ്പം നില്‍ക്കുന്ന എട്ടുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ക്കായും സമ്മര്‍ദം ശക്തമാക്കി. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായുള്ള ചര്‍ച്ചയ്ക്ക് കെ.സി വേണുഗോപാല്‍ നേരിട്ടെത്തിയത് ഈ ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ്. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ വേണുഗോപാല്‍ മുഖ്യമന്ത്രിയാവുമെന്ന് കെ.സി പക്ഷത്തെ പല നേതാക്കളും ഉറപ്പിച്ചിരുന്നു.
പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ കെ.സിക്കൊപ്പം നില്‍ക്കുന്നവര്‍ അമര്‍ഷത്തിലാണ്. ഇവരെ അനുനയിപ്പിക്കാനും കൂടെനിര്‍ത്താനും കൂടുതല്‍ മന്ത്രിമാരെ നേടിയെടുക്കാനാണ് വേണുഗോപാലിന്റെ ശ്രമം. സീനിയര്‍ എം.എല്‍.എമാരില്‍ ഭൂരിഭാഗം അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരായതിനാല്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. എന്നാല്‍, മുഖ്യമന്ത്രി തര്‍ക്കത്തില്‍ തനിക്കൊപ്പം ഉറച്ചുനിന്ന സണ്ണി ജോസഫ്, എ.പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി വിഷ്ണുനാഥ്, ടി. സിദ്ദീഖ് എന്നിവരെ മന്ത്രിയാക്കണമെന്ന് അദ്ദേഹം ശക്തമായി വാദിക്കുന്നു. കെ.സി പക്ഷത്തിന്റെ മാനേജറായി അറിയപ്പെടുന്ന എ.പി അനില്‍കുമാറിന് പ്രധാന വകുപ്പ് വാങ്ങിയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സാമുദായിക സന്തുലനത്തിന്റെ പേരില്‍ അവസാനഘട്ട ചര്‍ച്ചയില്‍ ചിലര്‍ ഒഴിവാക്കപ്പെടാമെങ്കിലും തനിക്കൊപ്പമുള്ള പരമാവധി പേരെ മന്ത്രിസഭയിലെത്തിക്കാനുള്ള തന്ത്രങ്ങളുമായാണ് വേണുഗോപാല്‍ തിരുവനന്തപുരത്തെത്തിയത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പരമ്പരാഗത എ, ഐ ഗ്രൂപ്പുകള്‍ അപ്രസക്തമാവുകയും കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്‍നിരയില്‍ എത്തുകയും ചെയ്തതോടെയാണ് കേരളത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഗ്രൂപ്പ് രൂപപ്പെടുന്നത്. പഴയ മൂന്നാം ഗ്രൂപ്പിലും കരുണാകരന്‍ വിഭാഗത്തിലുമായി ചിതറിക്കിടന്ന പലരെയും ഒപ്പം കൂട്ടിയായിയിരുന്നു ഈ നീക്കം. ഡി.ഐ.സിയില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ പരിഗണന കിട്ടാതിരുന്നവരും പതിയെ ഈ കൂട്ടായ്മയുടെ ഭാഗമായി.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ സഹഭാരവാഹികളായിരുന്ന പലരെയും കൂടെനിര്‍ത്താന്‍ വേണുഗോപാലിന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പില്‍ ഉണ്ടായ ചേരിതിരിവും കെ.സി പക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ടി. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള വിഭാഗം വേണുഗോപാലിനൊപ്പം ചേര്‍ന്നു. അപ്പോഴും ബെന്നി ബഹ്നാന്‍, എം.കെ രാഘവന്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ എ ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവരെല്ലാം വേണുഗോപാലിനൊപ്പം ചേരുന്നതാണ് കണ്ടത്. ചെന്നിത്തല വിഭാഗത്തിലും ചോര്‍ച്ചയുണ്ടായി. എന്നാല്‍, ജോസഫ് വാഴക്കന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ ചെന്നിത്തലയ്ക്കൊപ്പം ഉറച്ചുനിന്നു. ഷാനിമോള്‍ ഉസ്മാന്‍, മുഹമ്മദ് ഷിയാസ് തുടങ്ങിയ ഏതാനും നേതാക്കള്‍ മാത്രമാണ് വി.ഡി സതീശനൊപ്പം നിന്നത്.
Soon after the chief ministerial announcement, V. D. Satheesan held a crucial meeting with K. C. Venugopal, triggering fresh political discussions within Congress circles. The meeting is believed to have focused on cabinet formation, ministerial allocations, and the party’s future political strategy. The development has gained significance as internal consultations continue following the leadership decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."