ഇടുക്കിക്കും പത്തനംതിട്ടയ്ക്കും നിരാശ; കോഴിക്കോടിന് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം; രണ്ടാം പിണറായി സർക്കാരിന് പിന്നാലെ യു.ഡി.എഫ് മന്ത്രിസഭയിലും കാസർകോടിന് മന്ത്രിയില്ല
മലപ്പുറം: കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല. ഇതില്‍ കോഴിക്കോട് ജില്ലയ്ക്ക് അവസാന രണ്ടരവര്‍ഷം മന്ത്രിയെ ലഭിക്കും. കുറ്റ്യാടിയില്‍ നിന്നുള്ള പ്രതിനിധി പാറക്കല്‍ അബ്ദുല്ലയെയാണ് മുസ് ലിം ലീഗ് ടേംവ്യവസ്ഥയില്‍ മന്ത്രിയാക്കുക. കാസര്‍കോടിന് രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിമാരെ ലഭിച്ചിരുന്നില്ല.
ഇത്തവണ കൂടുതല്‍ മന്ത്രിമാര്‍ മലപ്പുറത്തുനിന്നാണ്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീര്‍, എ.പി അനില്‍കുമാര്‍ എന്നിവരാണ് മലപ്പുറത്തുനിന്ന് മന്ത്രിസഭയിലെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലമുള്ള ജില്ലയും മലപ്പുറമാണ്. പതിനാറ് മണ്ഡലങ്ങളാണ് മലപ്പുറത്തുള്ളത്.പതിനാറിലും യു.ഡി.എഫിനാണ് ഇത്തവണ വിജയം. മലപ്പുറം കഴിഞ്ഞാല്‍ മന്ത്രിസഭയിലെ കൂടുതല്‍ പ്രാതിനിധ്യം മൂന്നുപേരുള്ള എറണാകുളത്തിനാണ്. മുഖ്യമന്ത്രി വി.ഡി സതീശന്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍, റോജി എം.ജോണ്‍ എന്നിവരാണ് എറണാകുളത്ത് നിന്ന് മന്ത്രിസഭയിലെത്തിയത്. കോട്ടയം, ആലപ്പുഴ ജില്ലകൾക്ക് രണ്ടുവീതം മന്ത്രിമാരെ ലഭിക്കും. മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് കോട്ടയത്തെ മന്ത്രിമാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. രമേശ് ചെന്നിത്തലക്ക് പുറമെ എം. ലിജുവും മന്ത്രിസഭയിലെത്തിയ ആലപ്പുഴയില്‍ നിന്ന് ഡെപ്യൂട്ടറി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനും എത്തും. കൊല്ലത്ത് നിന്ന് ഷിബു ബേബിജോണ്‍, ബിന്ദുകൃഷ്ണ എന്നിവരും പാലക്കാട് നിന്ന് എന്‍. ഷംസുദ്ദീന്‍, കെ.എ തുളസി എന്നിവരും മന്ത്രിമാരായി. വയനാട് നിന്ന് ടി. സിദ്ദീഖ്, കണ്ണൂരില്‍ നിന്ന് സണ്ണി ജോസഫ്, തൃശൂരില്‍ നിന്ന് ഒ.ജെ ജനീഷ് എന്നിവരാണ് മന്ത്രിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."