'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം
ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവും പുകയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ ഭൂരിഭാഗം പേരും പങ്കുവെച്ചത്.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പൊതുവികാരം.
ഗോവിന്ദനെതിരെ 'ബ്രാഞ്ച് സെക്രട്ടറി' പരാമർശം
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ രീതികളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
ഉന്നയിക്കപ്പെട്ട പ്രധാന വിമർശനങ്ങൾ:
പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി അത്യാവശ്യമാണ്. ഇതിനായി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും ആവശ്യവും യോഗത്തിൽ ഉന്നയിച്ചു.
മുതിർന്ന നേതൃനിര തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങണമെന്ന നിർദേശം പാർട്ടി അംഗീകരിച്ചില്ല. ഇത് തിരിച്ചടിയായതായും യോഗം വിലയിരുത്തി.
താഴേത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകൾ പാർട്ടി പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ് എന്നും യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. താഴേത്തട്ടിലെ പ്രശ്നങ്ങളിൽ കൃത്യസമയത്ത് ഇടപെടുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു.
പാർട്ടിയിൽ വലിയ രീതിയിലുള്ള തിരുത്തൽ പ്രക്രിയകൾ ആവശ്യമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നൽകുന്നത്.
Severe criticism was raised against Kerala Chief Minister Pinarayi Vijayan and CPI(M) State Secretary M.V. Govindan during the CPI(M) Alappuzha District Secretariat meeting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."