ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബുള്‍ഡോസര്‍ രാജിനെതിരെ നടന്ന സമരത്തെ കശ്മീരിലെ സാഹചര്യങ്ങളോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ആളുകളെ കൂട്ടിക്കൊണ്ടുവന്ന് മതപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് കല്ലെറിയുന്നത് അനുവദിക്കില്ലെന്നും, ശ്രീനഗറിലും കശ്മീരിലും കല്ലേറ് അവസാനിച്ചതുപോലെ കൊല്‍ക്കത്തയിലും ബംഗാളിലും ഇത് അവസാനിപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് സെവന്‍ പോയിന്റ് ക്രോസിങ്ങില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തില്‍ജാലയിലെ ഒരു ഫാക്ടറയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചതിനെതുടര്‍ന്ന്, അവിടുത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ബുള്‍ഡോസര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പൊതുറോഡുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും പ്രതിഷേധക്കാരുടെ അമര്‍ഷത്തിന് കാരണമായതായി പറയപ്പെടുന്നു.
അതേസമയം ബംഗാളിൽ ഒബിസി സംവരണം നിർത്തലാക്കി ബിജെപി ഉത്തരവിട്ടു. തൃണമൂൽ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മതാധിഷ്ഠിത ധനസഹായ പദ്ധതികളെല്ലാം നിർത്തലാക്കാനും സുവേന്ദു അധികാരി ഉത്തരവിട്ടു. സംവരണ യോഗ്യത പുനർനിർണയിക്കാൻ പുതിയ പാനൽ രൂപീകരിക്കാനും തിങ്കളാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ നൽകി വന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാനാണ് നീക്കം. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികൾ അവസാനിപ്പിച്ചു.
77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ 2024ൽ മമത സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹരജി ബിജെപി സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ ഒബിസി പട്ടികയും റദ്ദാക്കിയത്.
2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്.സി, എസ്.ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കാൻ പുതിയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് 'ദുആരെ സർക്കാർ' പദ്ധതിയിലൂടെ നൽകിയ സർട്ടിഫിക്കറ്റുകളും പരിശോധിക്കും. അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.
west bengal chief minister suvendu adhikari compared the protest against bulldozer raj in kolkata to the situation in kashmir
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."