പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ്
മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന വിലയിരുത്തൽ ശരിയല്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. വ്യക്തികളിലേക്ക് വിമർശനം ചുരുങ്ങരുതെന്നും യഥാർത്ഥ ബോധമില്ലാത്ത വിലയിരുത്തലുകൾ കമ്മ്യൂണിസ്റ്റുകാരെ ബാധിക്കില്ലെന്നും സ്വരാജ് പറഞ്ഞു. പ്രതിപക്ഷ നേതാവായി ഒരാൾ മാത്രമേ പാർട്ടിയുടെ മനസിലുണ്ടായിരുന്നുള്ളൂവെന്നും സ്വരാജ് പ്രതികരിച്ചു.
'തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ട്. യോഗം ചേരുന്നത് വിമർശനങ്ങൾക്കും ശരിയായ വിലയിരുത്തലുകൾക്കും പുതിയ നിർദേശങ്ങൾക്കും വേണ്ടിയാണ്. യോഗങ്ങളിലെ വിമർശനം അരുതാത്തതൊന്നും ഉണ്ടായിയെന്ന് കരുതേണ്ടതില്ല. വിമർശനം കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട മുഖമുദ്രയാണ്'. സ്വരാജ് വ്യക്തമാക്കി.
'പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. വാർത്തകളെ ഗൌരവത്തിൽ കാണുന്നില്ല. ആഴത്തിലുള്ള പരിശോധനയും തുറന്ന ചർച്ചയുമാണ് പാർട്ടി ആലോചിക്കുന്നത്. ഏതെങ്കിലും വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയപരാജയങ്ങൾ. അത്തരം വിലയിരുത്തലുകൾ ശരിയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്'. സ്വരാജ് പറഞ്ഞു.
പരാജയം നേരിടുമ്പോഴെല്ലാം ആരുടെയെങ്കിലും ഒരാളുടെ മേൽ പഴിചാരുന്നതാണ് യുഡിഎഫ് സ്വഭാവം. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പരാജയത്തെ കൂട്ടായി ധീരമായി നേരിടും.' പുതിയ സർക്കാരിൻറെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിയാത്മ പ്രതിപക്ഷമായി തുടരുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ അവലോകന യോഗങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തമ്പ്രാക്കന്മാര്‍, അടിയാന്മാര്‍ നിലപാടാണ് പാര്‍ട്ടിയിലെന്ന് കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
നേരത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും, കൊല്ലം ജില്ലാ കമ്മിറ്റിയിലും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമര്‍ശനമാണ് പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ ഉയര്‍ന്നത്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് വിമര്‍ശനം. എംവി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനങ്ങളും, പിണറായി വിജയന്റെ ശൈലിയും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എംവി ഗോവിന്ദന്‍ പെരുമാറുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
cpm leader M Swaraj said that the assessment blaming former chief minister Pinarayi Vijayan for the election defeat is not correct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."