ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ച അക്രമികള്‍ക്കായി തിരച്ചില്‍. ഉലുബേരിയ ടൗണിലെ പള്ളിയില്‍ മെയ് 17നാണ് സംഭവമുണ്ടായത്. സുബ്ഹി നമസ്‌കാരത്തിനായി പള്ളിയില്‍ എത്തിയ വിശ്വാസികളാണ് ഗേറ്റിന് മുന്നില്‍ എഴുത്ത് കണ്ടത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാവി നിറം ഉപയോഗിച്ചാണ് ജയ് ശ്രീ റാം എന്നെഴുതിയത്. സമീപത്തായി താമര ചിഹ്നവും വരച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.
അക്രമികള്‍ മദ്യലഹരിയിലായിരിക്കാമെന്നാണ് പൊലിസിന്റെ ന്യായം. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,' സബ് ഡിവിഷന്‍ പൊലിസ് ഓഫീസര്‍ ജാദവ് ശുഭം പറഞ്ഞു.
അതേസമയം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഈദ് അൽ-അദ്ഹയ്ക്ക് (ബലിപെരുന്നാൾ) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാർ നടപടി വിവാദമായിരുന്നു. പശുക്കൾ, കാളകൾ, എരുമകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയും പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ചും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം. പശുക്കൾ, കാളകൾ, എരുമകൾ, പശുക്കിടാക്കൾ എന്നിവയെ 'കശാപ്പിന് യോഗ്യമാണ്' എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കാതെ കൊല്ലാൻ പാടില്ല. കന്നുകാലികൾക്ക് 14 വയസ്സിന് മുകളിൽ പ്രായമുണ്ടാകണം. പ്രായം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദമാക്കാനാവാത്ത രോഗങ്ങൾ എന്നിവ കാരണം പ്രജനനത്തിനോ ജോലിക്കോ യോഗ്യമല്ലാത്ത മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുവദിക്കൂ. ഏതെങ്കിലും തുറന്ന പൊതുസ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കർശനമായി നിരോധിച്ചു. മുനിസിപ്പൽ കശാപ്പുശാലകളിലോ തദ്ദേശ ഭരണകൂടം അംഗീകരിച്ച നിശ്ചിത കേന്ദ്രങ്ങളിലോ മാത്രമേ കശാപ്പ് അനുവദിക്കൂ. 1950-ലെ പശ്ചിമ ബംഗാൾ മൃഗ കശാപ്പ് നിയന്ത്രണ നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാം.
ബലിപെരുന്നാളിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് മുസ്ലീം സമുദായത്തെയും കന്നുകാലി വ്യാപാരികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും പരമ്പരാഗത ഖുർബാനി ആചാരങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."