എബോള ഭീതി: യാത്രാവിലക്കുമായി ബഹ്റൈനും ജോർദാനും; ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ
മനാമ/അമ്മാൻ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. എബോള ബാധിത രാജ്യങ്ങളായ ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ബഹ്റൈൻ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി. 30 ദിവസത്തേക്കാണ് വിലക്കെന്ന് ബഹ്റൈൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെയും വൈറസ് വ്യാപനം തടയുന്നതിൻ്റെയും ഭാഗമായാണ് നടപടി. ഇതോടെ എബോളയുമായി ബന്ധപ്പെട്ട് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ ജി.സി.സി രാജ്യമായി ബഹ്റൈൻ മാറി.
കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജോർദാനും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എബോള ഉൾപ്പെടെയുള്ള ഏത് ആരോഗ്യ അടിയന്തിരാവസ്ഥയും നേരിടാൻ രാജ്യം സജ്ജമാണെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയും വ്യക്തമാക്കി. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രതിരോധ നടപടികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും യു.എ.ഇ അറിയിച്ചു.
അതിവേഗം പടരുന്ന എബോള വ്യാപനത്തിൽ ലോകാരോഗ്യ സംഘടന (WHO) ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അപൂർവ ഇനത്തിൽപ്പെട്ട 'ബുന്ദിബുഗ്യോ' (Bundibugyo) വകഭേദമാണ് ഇപ്പോൾ പടരുന്നതെന്നും ഇത് രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.
കിഴക്കൻ കോംഗോയിൽ മാത്രം 24 മണിക്കൂറിനിടെ 26 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 131 ആയി. അയൽരാജ്യമായ ഉഗാണ്ടയിലും എബോള സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന പശ്ചാത്തലത്തിൽ കോംഗോ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് സ്വന്തം പൗരന്മാർ യാത്ര ചെയ്യരുതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കർശന നിർദേശം നൽകി. എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയ യു.എസ്, ഈ രാജ്യങ്ങളിൽ നിന്നുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
English summary : Bahrain said on Tuesday it is suspending the entry of foreign travellers arriving from South Sudan, the Democratic Republic of the Congo and Uganda due to the ongoing Ebola outbreak.
The suspension will take effect for 30 days starting Tuesday, according to the state news agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."