വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ
ലഖ്‌നൗ: സ്വന്തം പാർട്ടിയുടെ ഭരണസമിതിക്കെതിരെ ബിജെപി വനിതാ കൗൺസിലറുടെ വേറിട്ട പ്രതിഷേധം. കോർപ്പറേഷൻ പരിധിയിൽ തന്റെ വാർഡിനോട് കാണിക്കുന്ന അവഗണനയ്ക്കും വികസന വിവേചനത്തിനുമെതിരെ നഗരസഭാ കാര്യാലയത്തിന് മുന്നിൽ തല മൊട്ടയടിച്ചാണ് കൗൺസിലർ പ്രതിഷേധിച്ചത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് കോർപ്പറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്‌റയാണ് നാടകീയ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപി ഭരിക്കുന്ന കോർപ്പറേഷനിലെ ഈ തർക്കം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾ ഭരണസമിതി മനപൂർവം വൈകിക്കുകയാണെന്ന ആരോപണം ഉഷാ ദേവി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. മേയറുടെ ഭർത്താവ് ഭരണത്തിൽ അനാവശ്യമായി ഇടപെട്ട് തന്റെ വാർഡിലെ പ്രവൃത്തികൾ തടസ്സപ്പെടുത്തുകയാണെന്നാണ് കൗൺസിലറുടെ പുതിയ ആരോപണം. ഇതിൽ പ്രതിഷേധിച്ച് കോർപ്പറേഷനുള്ളിൽ ഇവർ ധർണ ഇരിക്കുകയും ചെയ്തു.
സ്വന്തം ഭരണസമിതിയിൽ നിന്ന് നീതി ലഭിക്കാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നത് എന്ന് ഉഷാ ദേവി ശംഖ്‌റ പറഞ്ഞു.
ഭരണപക്ഷത്തുനിന്നു തന്നെയുള്ള മറ്റൊരു ബിജെപി കൗൺസിലറായ മുനേന്ദ്ര യാദവും ഉഷാ ദേവിക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കുചേർന്നത് പാർട്ടി നേതൃത്വത്തിന് കൂടുതൽ തലവേദനയായി. കൂടാതെ, കോർപ്പറേഷനിലെ കരാർ ശുചീകരണ തൊഴിലാളി യൂണിയൻ ഭാരവാഹികളും കൗൺസിലർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണയുടെ ഭാഗമായി.
അതേസമയം, കൗൺസിലറുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മുൻസിപ്പൽ കമ്മിഷണർ പ്രശാന്ത് പ്രതികരിച്ചു. ഉഷാ ദേവിയുടെ വാർഡിനായി മാത്രം ഏകദേശം 64 ലക്ഷം രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്നും, ഇതിൽ ചില പ്രവൃത്തികൾ ഇതിനകം പൂർത്തിയായതായും ബാക്കിയുള്ളവ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭരണപക്ഷത്തെ അംഗം തന്നെ വികസന വിവേചനം ആരോപിച്ച് പരസ്യമായി തെരുവിലിറങ്ങിയത് ഫിറോസാബാദിലെ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
In a dramatic protest against her own party's administration, a BJP woman councillor, Usha Devi Shankhwar, shaved her head in front of the Firozabad Municipal Corporation in Uttar Pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."