പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ
എം.എൽ.എ കുപ്പായം തയ്ച്ചിരിക്കുന്നവൻ എന്നൊരു പ്രയോഗം തന്നെ മലയാളത്തിലുണ്ട്. പക്ഷേ, ഈ കുപ്പായത്തിന്റെ കീശയിലേക്ക് എത്ര കാശ് വീഴുമെന്ന് പലർക്കും അറിയാത്ത കാര്യമാണ്. കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കുമ്പോൾ, അവർക്ക് പ്രതിമാസ ശമ്പളവും അലവന്‍സും മറ്റുമായി ലക്ഷങ്ങൾ കിട്ടുമെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്. സത്യത്തിൽ, മറ്റ് പല സംസ്ഥാനങ്ങളിലെയും എം.എൽ.എമാർ ലക്ഷാധിപതികളാണ്. അവരേക്കാൾ ബഹുദൂരം പിന്നിലാണ് കേരളത്തിലെ എം.എൽ.എമാർ. പ്രോട്ടോക്കോള്‍ പ്രകാരം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് മുകളിലാണ് എം.എല്‍.എമാരുടെ സ്ഥാനം. എന്നാൽ, ശമ്പളത്തിൻ്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ താഴെയാണ്.
കേരളത്തിൽ ഒരു എം.എല്‍.എയുടെ പ്രതിമാസ അലവന്‍സ് ശമ്പളമുള്‍പ്പെടെ 70,000 രൂപയാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഇത് ഏകദേശം 1.25 ലക്ഷം രൂപയും കര്‍ണാടകത്തില്‍ 2.5 ലക്ഷം രൂപയും ആന്ധ്രപ്രദേശില്‍ 1.25 ലക്ഷം രൂപയും തെലങ്കാനയില്‍ ഏകദേശം 2.75 ലക്ഷം രൂപയുമാണ്. തമിഴ്നാട്ടിൽ എംഎൽഎമാരുടെ മാസശമ്പളം 55000 രൂപയായിരുന്നു. ഭരണപക്ഷ-പ്രതിപക്ഷ എംഎൽഎമാർ ഒരേ മനസ്സോടെ പൊരുതി അത് ഉയർത്തുകയായിരുന്നു. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 210000 രൂപയും ബിഹാറിൽ 165000 രൂപയും മഹാരാഷ്ട്രയിൽ 160000 രൂപയുമാണ് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്- 20000 രൂപ.
കേരളത്തിൽ എം.എല്‍.എമാരെക്കാള്‍ പ്രോട്ടോക്കോള്‍ പ്രകാരം താഴെയുള്ള ചീഫ് സെക്രട്ടറിക്ക് ഏകദേശം 3.5 ലക്ഷം രൂപ പ്രതിമാസം ശമ്പളം ലഭിക്കും. എംഎൽഎമാർക്ക് 2000 രൂപയാണ് സ്ഥിരം ബത്തയായി ലഭിക്കുക. കൂടാതെ നിയോജകമണ്ഡലത്തിലേക്കുള്ള അലവൻസായി 25000 രൂപ ലഭിക്കും. യാത്രാ അലവൻസിൽപെടുന്ന 20000 രൂപ, ടെലിഫോണ്‍ അലവന്‍സായി 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സായി 4000 രൂപ, മറ്റ് അലവൻസുകളായി 8000 രൂപ എന്നിവയെല്ലാം കൂട്ടി ഒരു എംഎൽഎക്ക് 70,000 രൂപയാണ് കേരളത്തിൽ മാസ ശമ്പളം.
കേരളത്തിലെ എം.എല്‍.എമാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് 2024ല്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മിഷനെ നിയമിച്ചെങ്കിലും റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ജനരോഷം ഭയന്ന് എം.എല്‍.എമാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ സര്‍ക്കാരുകളും വിമുഖത കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിന് ഇത്തരം കമ്മിഷനെ നിയോഗിക്കുന്നതിനു പകരം സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താവുന്നതാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. 1951ലെ സാലറി ആന്‍ഡ് അലവന്‍സ് ആക്‌ട് അനുസരിച്ച് എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യവും കാലോചിതമായി വര്‍ധിപ്പിക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ശമ്പളത്തിന് പുറമേ, നിയമസഭാ സമ്മേളന കാലയളവില്‍ എം.എൽ.എമാർക്ക് സിറ്റിങ് അലവന്‍സായി 1000 രൂപ ലഭിക്കും. സംസ്ഥാനത്തിനു പുറത്ത് ഔദ്യോഗികമായി യാത്ര ചെയ്‌താല്‍ പ്രതിദിനം 1200 രൂപ ലഭിക്കും. ഇതോടൊപ്പം നിയമസഭാ സമ്മേളനത്തിനെത്തുന്നതിനു കിലോമീറ്ററിന് 10 രൂപ നിരക്കില്‍ അലവന്‍സുണ്ട്. സഭാ സമ്മേളന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ സ്വന്തം വീട്ടില്‍ പോയി മടങ്ങുന്നതിനും കിലോമീറ്ററിന് 10 രൂപ നിരക്കില്‍ യാത്രാ ബത്ത ലഭിക്കും. ഇതിനു പുറമേ യാത്ര നടത്തുന്നതിനായി പ്രതിവര്‍ഷം നാല് ലക്ഷം രൂപയുടെ ട്രാവല്‍ കാര്‍ഡ് ലഭിക്കും. ഇതുപയോഗിച്ച് വാഹനങ്ങളില്‍ പെട്രോളും ഡിസലും നിറയ്ക്കുകയോ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുകയുകയോ ആകാം.
തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ സൗജന്യമായി താമസിക്കുന്നതിനുള്ള ഫ്‌ളാറ്റ് 5 വര്‍ഷത്തേക്ക് സ്ഥിരമായി ലഭിക്കും. ഒപ്പം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാം. ഈ ഉദ്യോഗസ്ഥന്‍ ഡപ്യൂട്ടേഷനിലാണ് എം.എല്‍.എയുടെ പിഎസ് ആകുന്നത്. ശമ്പളം സര്‍ക്കാര്‍ നല്‍കും. പുറമേ രണ്ടു പേരെ സഹായികളായും നിയമിക്കാം. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രതിമാസം 20,000 രൂപ ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, പലിശരഹിത വാഹന ലോണുകൾ എന്നിവയും ലഭിക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിമാസം എം.എല്‍.എമാര്‍ക്ക് ലഭിക്കുന്നതു പോലെ തന്നെ 2000 രൂപയുടെ പ്രതിമാസ ഫിക്‌സഡ് അലവന്‍സാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ഡിഎ ഇനത്തില്‍ ഏകദേശം 34,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്ത് പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കും. സ്‌പീക്കര്‍, ഡപ്യൂട്ടി സ്‌പീക്കര്‍, ചീഫ് വിപ്പ് എന്നിവര്‍ക്കും ഇതു തന്നെയാണ് ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് എം.എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്ത് ഒരു ദിവസം പൂര്‍ത്തിയാക്കിയാല്‍ എം.എല്‍.എ അല്ലാതാകുമ്പോള്‍ പ്രതിമാസം 8,000 രൂപ പെന്‍ഷന്‍ ലഭിക്കും. 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിമാസം 20,000 രൂപയാണ് പെന്‍ഷൻ. തുടര്‍ന്ന് എംഎല്‍എ ആയിരുന്ന ഓരോ വര്‍ഷത്തിനും പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. പരമാവധി എം.എല്‍.എ പെന്‍ഷന്‍ 50,000 രൂപയാണ്. എന്നാല്‍ എം.എല്‍.എ ആയി തുടരുന്ന കാലത്ത് മുന്‍ കാലങ്ങളില്‍ എം.എല്‍.എ ആയി സേവനമനുഷ്ഠിച്ച സമയത്തെ പെന്‍ഷന്‍ ലഭിക്കില്ല. എം.എല്‍.എ മരിച്ചാല്‍ ആശ്രിതര്‍ക്കും അതേ തുക തന്നെ പെന്‍ഷനായി ലഭിക്കും. മുന്‍ എം.എല്‍.എമാര്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ ട്രാവല്‍ കാര്‍ഡും ലഭിക്കും.
while legislators in many indian states are incredibly wealthy, kerala's mlas face a unique situation. in terms of official state protocol and ranking, a kerala mla holds a higher position than the chief secretary, who is the top bureaucrat in the state. however, when it comes to their actual monthly salary and financial allowances, the mlas receive significantly less pay than the chief secretary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."