'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍
ന്യൂഡല്‍ഹി: പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ പുനപരിശോധനയില്ല. പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
പിബിയുടെ അംഗീകാരവും ഇക്കാര്യത്തില്‍ വാങ്ങിയിരുന്നു. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും തെറ്റായ പ്രചരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വി പഠിക്കാനും തിരുത്താനുമുള്ള നേതൃയോഗങ്ങള്‍ സി.പി.എമ്മില്‍ തുടരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കു പിന്നാലെ നടന്ന ജില്ലാ നേതൃയോഗങ്ങള്‍ ചൊവ്വാഴ്ചയോടെ സമാപിച്ചു. ഏരിയാ കമ്മിറ്റി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവും.
ജില്ലാ നേതൃയോഗങ്ങളില്‍ മിക്കയിടത്തും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. സമാനതകളില്ലാത്ത തോല്‍വിക്കു 'കാരണഭൂതര്‍' ആയവരെ പദവികളില്‍നിന്നു മാറ്റാത്തതിലും പുതിയ ചുമതലകളില്‍ അവരോധിച്ചതിനും എതിരെയാണ് പല ജില്ലാ കമ്മിറ്റികളിലും രോഷം അണപൊട്ടിയത്.
തെരഞ്ഞെടുപ്പ് തോല്‍വി ചില വ്യക്തികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടിനെ മറികടന്നാണ് ഇരുവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം വ്യക്തികളിലേക്കു നീളുന്നത്. ഏരിയാ കമ്മിറ്റികള്‍ക്ക് ഇന്നു തുടക്കമാകുന്നതോടെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കു മൂര്‍ച്ചകൂടുമെന്നുറപ്പ്.
അംഗങ്ങള്‍ക്ക് 'നിര്‍ഭയമായി' അഭിപ്രായം പറയാമെന്ന സംസ്ഥാന സെക്രട്ടറിയുടെ അനുവാദമാണ് തോല്‍വിയുടെ കാരണക്കാരായി പിണറായി വിജയനെയും എം.വി ഗോവിന്ദനെയും പേരെടുത്ത് വിമര്‍ശിക്കുന്നതിലേക്കു നയിച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വത്തിലുള്ളവരാണ് ഏരിയാ കമ്മിറ്റി യോഗങ്ങള്‍ നിയന്ത്രിക്കുക.
തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ പാര്‍ട്ടിക്ക് എളുപ്പത്തില്‍ കണ്ടെത്താനാവുക ഏരിയാ കമ്മിറ്റി മുതലുള്ള കീഴ്ഘടകങ്ങളില്‍ നിന്നാണെന്നതിനാല്‍ ഇനിയുള്ള നാളുകള്‍ സംഘടനയെ സംബന്ധിച്ച് നിര്‍ണായകമാണ്. പഴയതു പോലെ കണക്കുകളിലെ കളി കൊണ്ട് പരാജയത്തിന്റെ പഴുതടയ്ക്കാനാവില്ലെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. അണികള്‍ക്കു പുറമേ അംഗങ്ങള്‍ വരെ പാര്‍ട്ടിയില്‍നിന്ന് അകലുന്നത് അതീവ ഗൗരവത്തോടെയാണ് സി.പി.എം നേതൃത്വം കാണുന്നത്.
വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളുന്നതിനൊപ്പം തിരുത്തലിനും പൊളിച്ചെഴുത്തിനും കൂടി നേതൃത്വം വഴങ്ങുമെന്നുതന്നെയാണ് സംഘടനയെ നെഞ്ചോടുചേര്‍ക്കുന്നവര്‍ വിശ്വസിക്കുന്നത്. പശ്ചിമ ബംഗാളിന്റെയും ത്രിപുരയുടെയും ചരിത്രം മുന്നിലുള്ളതിനാല്‍ അണഞ്ഞ കനല്‍ ഊതിക്കത്തിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുകയാണ് കേരളത്തിലെ സി.പി.എം.
M. V. Govindan clarified that there is no reconsideration regarding the leadership position and reaffirmed that Pinarayi Vijayan will continue in his current role. He stated that the discussions taking place within the party are not related to a leadership change, dismissing speculation about internal power struggles. The statement comes amid growing political discussions and media reports surrounding leadership dynamics within the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."