പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ
കാളികാവ്(മലപ്പുറം): കഴിഞ്ഞ സർക്കാർ സബ്സിഡി നിർത്തലാക്കുകയും ആവശ്യ വസ്തക്കളുടെ വില കുതിച്ചുയരുകയും ചെയ്തതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ ഇനി പ്രതീക്ഷയർപ്പിക്കുന്നത് പുതിയ സർക്കാരിൽ. സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന സംസ്ഥാനത്തെ 700 ഒാളം ജനകീയ ഹോട്ടലുകളാണ് ഇന്ന് കടുത്ത പ്രതിസന്ധിയിലുള്ളത്.
''വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി 2020 ലാണ് സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്. ന്യായമായ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് പാർസലും നൽകിയിരുന്ന ഇവ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
പദ്ധതിയുടെ ആരംഭത്തിൽ വിവിധ ജില്ലകളിലായി 1200 ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നെങ്കിലും സബ്സിഡി നിർത്തലാക്കിയതോടെ ഇതിൽ 500 എണ്ണത്തിന് പൂട്ടുവീണു. ബാക്കിയുള്ള 700 ഹോട്ടലുകളാണ് ആവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിട്ടുള്ളത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ഹോട്ടലുകളുടെ കെട്ടിട വാടക, വെള്ളക്കരം, വൈദ്യുതി ബിൽ എന്നിവ തദ്ദേശസ്ഥാപനങ്ങൾ വഹിക്കുമെന്നായിരുന്നു പദ്ധതി ആരംഭിക്കുമ്പോൾ സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ സർക്കാരിൻ്റെ ഈ വാഗ്ദാനം പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങളും തയാറാവാത്ത അവസ്ഥയാണുളളത്. ഇതിനു പുറമെ ഒരു ഊണിന് 10 രൂപ സബ്‌സിഡിയായി നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ വർഷം സബ്‌സിഡി നിർത്തലാക്കി.
സർക്കാർ നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കിയതോടെ 20 രൂപയുടെ ഊണിന്റെ വില 30 മുതൽ 45 രൂപ വരെയായി വർധിച്ചു. ഇതോടെ സാധാരണക്കാരും ഈ ഹോട്ടലുകളെ കൈയൊഴിയുന്ന അവസ്ഥയുണ്ടായി. ഇത് മറികടക്കാൻ ചോറിനോടൊപ്പം സ്പെഷൽ കറികൾകൂടി വിറ്റാണ് പല ഹോട്ടലുകളും പിടിച്ചു നിൽക്കുന്നത്.
ഇതിനിടയിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതക ക്ഷാമവും കൂടിയായതോടെ പല ജനകീയ ഹോട്ടലുകളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ പദ്ധതി ആരംഭം മുതൽ സപ്ലൈകോ വഴി 10.90 രൂപക്ക് ഒരു ജനകീയ ഹോട്ടലിന് 600 കിലോ അരി നൽകിയിരുന്നു. ഇത് കഴിഞ്ഞ മാസം മുതൽ മുടങ്ങിയതോടെ മിക്ക ജനകീയ ഹോട്ടലുകളുടെ അടുപ്പുകളും നീറിപ്പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."