'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങളിൽ വിമർശനം
നീലേശ്വരം (കാസര്‍കോട്): നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിക്ക് ഉണ്ടായ കനത്ത തോൽവി ചർച്ച ചെയ്ത സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിനും ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷം നടന്ന നീലേശ്വരം, തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ കണ്ണൂര്‍, കാസർകോട് ജില്ലാ കമ്മിറ്റികൾക്കെതിരേ ഉയർന്നത് രൂക്ഷ വിമർശനം. കണ്ണൂർ നേതൃത്വത്തിന് ഉണ്ടായ പിടിപ്പുകേട് കാരണം ജില്ലയിൽ മൂന്ന് സീറ്റ് നഷ്ടപ്പെട്ടതിന് പുറമേ കാസർകോട് ജില്ലയിലും രണ്ട് സീറ്റ് നഷ്ടപ്പെടാൻ കാരണമായെന്നും ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥി ആയതുകൊണ്ട് മാത്രമാണ് കടന്നുകൂടിയതെന്നും അംഗങ്ങൾ പറഞ്ഞു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബിയാണെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വം വന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട നാട്ടിൽ പാര്‍ട്ടിയുടെ അന്ത്യം കാണേണ്ടിവരുമെന്നുമുള്ള വികാരഭരിതമായ വിമർശനവും യോഗത്തിലുണ്ടായി. പയ്യന്നൂരിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം തൃക്കരിപ്പൂർ മണ്ഡലത്തിൽ സംഘടനാ വീഴ്ച ഉണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വി.പി.പി മുസ്തഫ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."