മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ
മക്ക: 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... ഇന്നൽഹംദ വന്നിഅ്‌മത ലാ ശരീക ലക്... തൽബിയത് ഉരുവിട്ടുകൊണ്ട് തീർഥാടകലക്ഷങ്ങളുടെ മിനായിലേക്കുള്ള പ്രവാഹം ആരംഭിച്ചു. സഹസ്രാബ്ദങ്ങൾക്കപ്പുറം പ്രവാചകൻ ഇബ്‌റാഹീം നബി ഹജ്ജിനു വിളംബരം ചെയ്ത ആഹ്വാനം സ്വീകരിച്ചെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനലക്ഷങ്ങൾ ഇന്ന് മിന താഴ്‌വരയിൽ സംഗമിക്കും. ഇന്നലെ തന്നെ തമ്പുകളുടെ നഗരിയായ മിന താഴ്‌വാരം ലക്ഷ്യമാക്കി ഹാജിമാർ യാത്ര തുടങ്ങിയിരുന്നു.
ഒരേ ലക്ഷ്യവും മനസും വേഷവുമായി മിനായിലെത്തുന്ന തീർഥാടകർ ഇന്ന് അവിടെ സമ്മേളിച്ച് തൽബിയത് ഉരുവിടുമ്പോൾ മിന ഭക്തിസാന്ദ്രമാകും. പാപമോചനത്തിനും അല്ലാഹുവിന്റെ കാരുണ്യത്തിനും കണ്ണീരോടെ കേഴുന്ന ഹൃദങ്ങളുമായി ഹാജിമാർ പൂർണമായും ഇന്ന് മിനായിലെത്തുന്നതോടെ താഴ്‌വര മനുഷ്യസാഗരമായി മാറും.
തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയും സുരക്ഷ മുൻനിർത്തിയും ഹാജിമാർ ഇന്നലെ തന്നെ മക്കയിൽനിന്ന് മിനായിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ഹാജിമാർക്ക് മിനായിലേക്ക് പോകാനായുള്ള സമയവും നിർദേശങ്ങളും നേരത്തെ തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയിരുന്നു. ഇതനുസരിച്ച് തയാറായ ഹാജിമാർ സമയക്രമീകരണം അനുസരിച്ച് ട്രെയിനിലും ബസുകളിലുമായി മിനായിലേക്ക് നീങ്ങി.
തർവിയത് ദിനമായ ഇന്ന് ഹാജിമാർക്ക് പ്രത്യേക കർമങ്ങളൊന്നുമില്ല. നാളെ നടക്കുന്ന അറഫാ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്നുള്ളത്. ളുഹർ, അസർ, മഗ്‌രിബ്, ഇശാ, സുബ്ഹി നിസ്‌കാരങ്ങൾ ഹാജിമാർ മിനായിൽ വച്ചുതന്നെ നിർവഹിക്കും. നിർബന്ധ നിസ്കാരങ്ങൾ മിനായിൽ നിർവഹിക്കുന്നത് പ്രത്യേകം പുണ്യമാക്കപ്പെട്ടതിനാൽ ഉച്ചയ്ക്ക് മുമ്പെ മിനായിലെത്താനുള്ള ശ്രമത്തിലാണ് ഹാജിമാർ.
ഇന്ന് മിനായിൽ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയിൽനിന്ന് അറഫാത്തിലേക്ക് നീങ്ങും.
നാളെ ളുഹർ നിസ്കാര ശേഷമാണ് അറഫാ സംഗമ ചടങ്ങുകൾക്ക് തുടക്കമാവുക. ചരിത്ര പ്രസിദ്ധമായ അറഫാ സംഗമത്തിന് അറഫാത്തിലെ നമിറ പള്ളിയിൽ മദീനയിലെ പ്രവാചകപള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അൽ ഹുദൈഫി നേതൃത്വം നൽകും. ശേഷം അറഫാത്തിൽ സന്ധ്യ വരെ പ്രാർഥനയിലും ഏക ദൈവ സ്‌മരണയിലും കഴിയുന്ന ഹാജിമാർ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങൾ നിർവഹിക്കും.
തുടർന്ന് അവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ ചൊവ്വാഴ്ച രാത്രി മുസ്ദലിഫയിൽ തങ്ങി ബുധനാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മിനായിലെത്തി ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും. തുടർന്ന് ബലികർമം നിർവഹിച്ച് പുരുഷന്മാർ മുടികളഞ്ഞും സ്ത്രീകൾ മുടിവെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കും. ഇഹ്‌റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും. ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ബലിപെരുന്നാൾ. ഹറം പള്ളിയിലെത്തി ത്വവാഫും സഅ്‌യും നിർവഹിച്ച ശേഷം മിനായിലേക്ക് മടങ്ങുന്ന ഹാജിമാർ മൂന്നു ദിവസംകൂടി അവിടെ താമസിക്കും.
Thousands of Hajj pilgrims have begun moving to the tent city of Mina, marking the official commencement of the annual Hajj pilgrimage. Following their stay in Mina, the pilgrims will gather at Mount Arafat tomorrow for the Arafat congregation, which is considered the most important ritual and the pinnacle of the Hajj pilgrimage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."