നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ മർദനക്കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്യുന്നത് തടഞ്ഞത് എഡിജിപി എം.ആർ അജിത് കുമാറെന്ന് അഞ്ച് പൊലിസുദ്യോഗസ്ഥരുടെ നിർണായക മൊഴി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിന്റെ തെളിവ് ശേഖരണവുമാണ് എഡിജിപി തടസ്സപ്പെടുത്തിയത്. സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എം.ആർ അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
കേസ് ഡയറി തിരുത്താൻ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എഡിജിപി നിർദേശം നൽകിയതായാണ് വിവരം. ഇതിനായി ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തി. ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഈ റിപ്പോർട്ട് തിരുത്താനാണ് സമ്മർദമുണ്ടായത്. കൂടാതെ, മുൻ ആലപ്പുഴ എസ്.പി നൽകിയ റിപ്പോർട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചതിന് പിന്നിൽ എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണെന്ന് മുൻ എംഎൽഎ പി.വി അൻവർ ആരോപിച്ചു. നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ നിർദേശം നൽകിയത് പി. ശശിയാണെന്നും ഇരുവരും ചേർന്നാണ് ഗൂഢാലോചനകൾ നടത്തിയതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും, എഡിജിപിക്കെതിരായ കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
the special investigation team (sit) probing the 'rescue operation' during the navakerala yatra has stated that adgp m r ajith kumar intervened to protect chief minister pinarayi vijayan's gunmen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."