സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ
കൊച്ചി: വിൽപനാനന്തര സേവനമുൾപ്പെടെ നിർമാതാക്കൾ നിഷേധിച്ചതോടെ പ്രതിസന്ധിയിലായി ഓല ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾ. ചെറിയ അറ്റകുറ്റപ്പണികൾ പോലും നടത്താൻ ഷോറൂമുകൾക്ക് കഴിയാതെ വന്നതോടെ ലക്ഷക്കണക്കിന് സ്‌കൂട്ടറുകളാണ് ദേശീയപാതയോരത്തുൾപ്പെടെ കൂട്ടത്തോടെ ഇട്ടിരിക്കുന്നത്. മാസങ്ങളോളം വെയിലും മഴയുമേറ്റ് കിടക്കുന്ന സ്‌കൂട്ടറുകളിൽ നല്ലൊരു പങ്കും ഉപയോഗ ശൂന്യമായതായും ആശങ്കയുണ്ട്. അറ്റകുറ്റപ്പണികൾക്ക് സ്‌പെയർ പാർട്‌സുകൾ ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായി ഷോറൂം അധികൃതർ പറയുന്നത്. എന്നാൽ, സർവിസ് ചെയ്യാനാവില്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരോടും കമ്പനിയും ഷോറൂമുകാരും കൈമലർത്തുകയാണ്. കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിക്കാനും കഴിയുന്നില്ല.
പെട്രോൾ വിലയിൽ നിന്ന് രക്ഷ തേടിയാണ് സാധാരണക്കാരുൾപ്പെടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങിയത്. ഓൺലൈൻ ഭക്ഷണവിതരണക്കാരും മത്സ്യവിൽപനക്കാരുമടക്കം കൂടുതലും ഓല സ്‌കൂട്ടറാണ് വാങ്ങിയത്. ഇന്ധനലാഭം മുന്നിൽ കണ്ടാണ് വലിയ തുകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണിവരുള്ളത്. സമാന പരാതികളുയർന്ന മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ സർക്കാർ ശക്തമായി ഇടപ്പെട്ടതോടെ സർവിസ് നടത്താനും ആവശ്യമായവർക്ക് നഷ്ടപരിഹാരം നൽകാനും കമ്പനി തയാറായി. ഷോറൂമുകൾക്ക് മുന്നിൽ സ്‌കൂട്ടർ കത്തിക്കുന്നതുൾപ്പെടെയുളള ശക്തമായ സമരപരിപാടികളാണ് അവിടെ ഉപഭോക്തൃ കൂട്ടായ്മകൾ നടത്തിയത്. തുടർന്നാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി ഇറങ്ങാനൊരുങ്ങുകയാണ് ഉപഭോക്താക്കളുടെ കൂട്ടായ്മ. കഴിഞ്ഞദിവസം ആലപ്പുഴയിൽ ഷോറൂമിന് മുന്നിൽ സമരം നടന്നിരുന്നു.
ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ വില നൽകി വിവിധ വേരിയന്റുകൾ വാങ്ങി കുടുങ്ങിയവരുണ്ട്. വാറണ്ടി നീട്ടാനുള്ള തുകയും മുൻകൂറായി അടച്ചവരുമുണ്ട്. ഒരു ഘട്ടം വരെ കമ്പനിയുടെ സർവിസും വിൽപനാനന്തര സേവനങ്ങളും നല്ല രീതിയിൽ ലഭ്യമായിരുന്നതായി മൂന്നര വർഷം മുമ്പ് സ്‌കൂട്ടർ വാങ്ങിയ ആലപ്പുഴ സ്വദേശി ഷമീർ പറയുന്നു.
ഒരു വർഷത്തിന് ശേഷമാണ് പ്രതികരണങ്ങൾ ഇല്ലാതായത്. നിസാരമായ കംപോണന്റ് മാറ്റിയിടേണ്ടതായ കംപ്ലയിന്റിന് പരിഹാരം തേടിയെത്തിവരെ പോലും വെറും കയ്യോടെ മടക്കി അയക്കുകയാണ്. 2017ൽ ബംഗളൂരു ആസ്ഥാനമായി ആരംഭിച്ച കമ്പനിക്ക് വിപണിയിൽ മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്ന് വർഷമായി കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായാണ് കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."