കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
കാസർകോട്: പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാരുടെ ക്രൂരത വെളിപ്പെടുത്തുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ചർലടുക്ക സ്വദേശി സുഫൈദയുടെ (24) ശരീരത്തിൽ പലയിടങ്ങളിലായി മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സംഭവിച്ച പുതിയ പാടുകളാണെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഫൈദയുടെ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് വിദ്യാനഗർ പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയായ ഭർതൃമാതാവിനെയും പൊലിസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഭർതൃവീട്ടുകാരുടെ കൺമുന്നിൽ വെച്ചാണ് സുഫൈദ ആസിഡ് കുടിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർതൃപീഡനത്തെത്തുടർന്നാണ് സുഫൈദ ജീവനൊടുക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ഊർജിതമാക്കിയത്. കസ്റ്റഡിയിലെടുത്ത ആദിലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് അറസ്റ്റിലേക്ക് കടന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് വിദ്യാനഗർ പൊലിസിന്റെ തീരുമാനം.
A 24-year-old woman, Sufaida, died by suicide after consuming acid in front of her in-laws at Panalam, Kasaragod, following alleged dowry harassment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."