കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി' (സി.ജെ.പി) രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാന പാനിപ്പത്തിലെ അഭിഭാഷകന്‍ സുധീര്‍ ജാഖര്‍. യു.എസില്‍ താമസിക്കുന്ന പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയില്‍ നിന്ന് സ്വതന്ത്രമായി തന്റെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനാണ് സുധീര്‍ ജാഖര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29എ പ്രകാരമാണ് സി.ജെ.പിയുടെ 'ദേശീയ കണ്‍വീനര്‍' എന്നു സ്വയം വിശേഷിപ്പിക്കുന്ന ജാഖര്‍ അപേക്ഷ സമര്‍പ്പിച്ചത്. കോക്ക്‌റോച്ച് ലോഗോയും അഭിഭാഷകന്‍ എന്ന പദവിയും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാല്‍ സി.ജെ.പിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ജാഖറിന് അവകാശപ്പെടാം.
ദീപ്‌കെയോട് ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിന് വിസ്സമ്മതിച്ചുവെന്നും ജഖര്‍ പറഞ്ഞു. യുവാക്കള്‍ക്കിടയിലെ ഈ വലിയ രോഷവും മുന്നേറ്റവും മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനാണ് സ്വയം മുന്നിട്ടിറങ്ങിയതെന്ന് ജഖര്‍ പറഞ്ഞു.
ഭരണഘടനയുടെ 51എ അനുച്ഛേദ പ്രകാരമുള്ള മൗലിക കര്‍ത്തവ്യങ്ങളുടെ പ്രോത്സാഹനം, ജനാധിപത്യ പങ്കാളിത്തം, ഭരണത്തിന്റെ സാമൂഹിക ഓഡിറ്റ്, പരിസ്ഥിതി സംരക്ഷണം, മൃഗക്ഷേമം, നിയമ അവബോധം, വിസില്‍ബ്ലോവര്‍ സംരക്ഷണം, സുതാര്യത, സാമുദായിക സൗഹാര്‍ദം, സമാധാനപരമായ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് ജാഖര്‍ സമര്‍പ്പിച്ച പാര്‍ട്ടിയുടെ ലക്ഷ്യങ്ങളിലുള്ളത്. എന്നാല്‍, വിരമിച്ച ജഡ്ജിമാര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കരുത്, രാഷ്ട്രീയ കൂറുമാറ്റക്കാര്‍ക്ക് 20 വര്‍ഷം നിരോധനം ഏര്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു സി.ജെ.പി സമൂഹമാധ്യമങ്ങളിലൂടെ മുന്നോട്ടുവച്ച ആവശ്യങ്ങള്‍.
ഇത്തരത്തില്‍ ലക്ഷ്യങ്ങള്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികള്‍ ആരെന്ന് തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ഐ.ടി മന്ത്രാലയം ഇടപെട്ടാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച അക്കൗണ്ട് വീണ്ടും സജീവമായതായി സി.ജെ.പി സ്ഥാപകന്‍ സ്ഥിരീകരിച്ചു.
10 ലക്ഷം യുവാക്കള്‍ അംഗങ്ങളായിരുന്ന സി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റും വ്യക്തിഗത, ബാക്കപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഉയരുന്ന വിയോജിപ്പുകളും ചോദ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നതിന്റെ തെളിവാണ് ഇതെന്നും ദിപ്‌കെ ആരോപിച്ചു.
തൊഴിലില്ലായ്മ, നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുവാക്കള്‍ക്കിടയില്‍ സ്വാധീനം നേടിയ ഡിജിറ്റല്‍ കൂട്ടായ്മയായി സി.ജെ.പി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഒപ്പുശേഖരണ ക്യാമ്പയിനുകളും സംഘടന നടത്തിയിരുന്നു.
ഇതിനിടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നഷ്ടമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അഭിജീത് ദിപ്‌കെ ശക്തമായി രംഗത്തെത്തിയിരുന്നു.
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ഥിയായ ദിപ്‌കെയ്ക്ക് കഴിഞ്ഞ ദിവസം വാട്‌സാപ്പ് വഴി വധഭീഷണിയും ലഭിച്ചിരുന്നു. അക്കൗണ്ടുകള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ വകവരുത്തുമെന്നായിരുന്നു അജ്ഞാത സന്ദേശം. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും യുവാക്കളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
A lawyer from Haryana has approached the Election Commission seeking registration for a political outfit named the “Cockroach Janata Party.” The unusual party name has attracted widespread attention and sparked discussions on social media. Reports suggest the move was intended to convey a strong political message and highlight concerns about the current political environment. The Election Commission is yet to take a decision on the application.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."