മെറിറ്റിൽ പിന്നിലായവരെത്തുന്നത് മുന്നോക്ക സംവരണം വഴി
കോഴിക്കോട്: മുന്നോക്ക സംവരണത്തിൻ്റെ ആനുകൂല്യത്തിൽ പിന്നോക്ക സമുദായക്കാരേക്കാൾ കുറഞ്ഞ യോഗ്യതയുള്ളവരാണ് വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ പ്രവേശനം നേടുന്നതെന്ന് കണക്കുകൾ. തൊഴിൽ, വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്ക സമുദായ സംവരണം മെറിറ്റ് നഷ്ടമാക്കുന്നുവെന്ന ആക്ഷേപം പഴങ്കഥയാണെന്ന് ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്. സാമൂഹിക സാമ്പത്തിക മേഖലകളിൽ ഉയർന്നു നിൽക്കുന്ന മുന്നോക്ക ജാതിക്കാർ രാജ്യത്ത് 25-30 ശതമാനം വരുന്നുണ്ട്. ഇവരിൽ എട്ട് ലക്ഷത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് 10 ശതമാനം സംവരണം ഉള്ളപ്പോൾ ജനസംഖ്യയുടെ 45 ശതമാനം വരുന്ന പിന്നാക്ക സമുദായക്കാരുടേത് 27 ശതമാനമാണ്. കേരളത്തിൽ പിന്നോക്ക ജാതിക്കാർ 60 ശതമാനം വരും. മുന്നോക്കക്കാർ 33 ശതമാനമാണ്.
സിവിൽ സർവിസ് പരീക്ഷയിലും മെഡിക്കൽ, എൻജനീയറിങ് പ്രവേശന പരീക്ഷകളിലും കുറഞ്ഞ മാർക്ക് നേടുന്ന മുന്നോക്ക സമുദായക്കാർ (ഇ.ഡബ്ല്യു.എസ്) യോഗ്യരാകുമ്പോൾ പിന്നോക്കക്കാർക്ക് കൂടുതൽ മാർക്ക് വേണം യോഗ്യതാ പട്ടികയിൽ ഇടംപിടിക്കാൻ. ദേശീയതലത്തിൽ കഴിഞ്ഞ വർഷം നടന്ന ചില പരീക്ഷകളിൽ, സംവരണ യോഗ്യതയ്ക്കുള്ള അവസാന മാർക്കുകൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാണ്. ഇക്കഴിഞ്ഞ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷയിൽ പിന്നോക്കക്കാർക്ക് യോഗ്യതാ മാർക്ക് 636 ആണെങ്കിൽ സവർണർക്ക് ഇത് 629മതിയായിരുന്നു.
സിവിൽ സർവിസിൽ പ്രിലിമിനറി കടക്കാൻ ഒ.ബി.സിക്ക് 92 മാർക്ക് വേണ്ടിടത്ത് ഇ.ഡബ്ള്യു.എസിന് 89.34 കിട്ടിയാൽ കടന്നുകൂടാം. സിവിൽ സർവിസിസ് മെയിനിൽ ഇത് യഥാക്രമം 717, 706 ഉും ഫൈനലിൽ 931, 926ഉും മാർക്ക് ആണ്. കംബയിൻഡ് മെഡിക്കൽ സർവിസ് പരീക്ഷയിൽ യോഗ്യതക്ക് പിന്നോക്ക ജാതിക്കാർക്ക് 278.20 മാർക്ക് വേണ്ടിവന്നപ്പോൾ മുന്നോക്കക്കാർക്ക് 251.18 മതിയായിരുന്നു.
എൻജിനീയറിങ് സർവിസ് എക്‌സാമിനേഷൻ്റെ കാര്യമെടുത്താൽ, സിവിൽ എൻജിനീയറിങ്ങിൽ 500ൽ 210 കിട്ടിയാൽ മതി മുന്നോക്കക്കാർക്കെങ്കിൽ പിന്നോക്ക ജാതിക്ക് 230 കിട്ടിയാലേ കടന്നുകൂടാനാകുമായിരുന്നുള്ളൂ. മെക്കാനിക്കലിൽ ഒ.ബി.സിയ്ക്ക് 236വേണ്ടിടത്ത് ഇ.ഡബ്ല്യുഎസിന് 208 മാത്രം കിട്ടിയാൽ മതി.
വിവിധ വിഷയങ്ങളിലെ യു.ജി.സി പരീക്ഷയ്ക്കും സ്ഥിതി വ്യത്യസ്തമല്ല. ഇക്കണോമിക്‌സിൽ പി.എച്ച്.ഡിക്ക് പ്രവേശനത്തിന് മുന്നോക്കകാർക്ക് 152 മാർക്ക് മതിയായിരുന്നുവെങ്കിൽ പിന്നോക്കക്കാർക്ക് 154 കിട്ടണമായിരുന്നു. പൊളിറ്റിക്‌സിൽ മുന്നോക്കാർക്ക് 150, പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് 152 എന്നിങ്ങനെയായിരുന്നു. മറ്റു വിഷയങ്ങളിൽ മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും വേണ്ട മാർക്കുകൾ യഥാക്രമം ഇങ്ങനെയാണ്: ഫിലോസഫി 150, 158. സൈക്കോളജി 160,164. ഹിസ്റ്ററി 152,156. ആന്ത്രപ്പോളജി 138,142. എജ്യുക്കേഷൻ 142,144. മലയാളം 146,150. സോഷ്യോളജി 168,170.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ കഴിഞ്ഞ തവണ പൊതുമെറിറ്റിലെ അവസാന റാങ്ക് 234ഉം ഈഴവ 475ഉം മുസ് ലിം 280ഉം ആയിരിക്കുമ്പോൾ മുന്നോക്ക സംവരണത്തിൽ പ്രവേശനം നേടിയത് 1104ാം റാങ്കുകാരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലാകട്ടെ ജനറൽ മെറിറ്റ് 370, ഈഴവ 611, മുസ് ലിം 450, സവർണർ 1328 എന്നിങ്ങനെയാണ്.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ മുന്നോക്ക സംവരണത്തിൽ വന്ന അവസാന റാങ്ക് 1496 ആണ്. ഈഴവ വിഭാഗത്തിൽ 815ഉം മുസ് ലിംകളിൽ 673ഉം ആണ് ഇവിടെ കഴിഞ്ഞ തവണ ഒടുവിലത്തെ റാങ്ക് വന്നത്. മുന്നോക്ക സംവരണം വഴിയെത്തുന്നത് മെറിറ്റിൽ പിന്നിലായവരാണെന്ന വസ്തുത ഇത്തരം കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."