ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ വെച്ച ധവളപത്രത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര്. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം തയ്യാറാക്കാനായി ഔദ്യോഗിക രേഖകള്‍ പുറത്തുകൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ധനവകുപ്പ് തന്നെ തയ്യാറാക്കേണ്ടതിന് പകരം മറ്റൊരു സമിതിയെ ഏല്‍പ്പിച്ച് അവര്‍ക്ക് രേഖകള്‍ കൈമാറുകയും ചെയ്തത് ശരിയായ നടപടിയല്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ധനവകുപ്പിന്റെ രേഖകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സി.എ.ജിക്കാണ്. രഹസ്യ രേഖകള്‍ വളരെകുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമേ കാണാറുള്ളു. ഇത്തരം രേഖകള്‍ കമ്മിറ്റിക്ക് കൊടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.എന്‍.ബാലഗോപാല്‍ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും രേഖകള്‍ പുറത്തുകൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ധവളപത്രം പുറത്തിറക്കിയത്. കേരളത്തിന്റെ യഥാര്‍ഥ ധനസ്ഥിതി എന്താണെന്ന് പൊതുജനങ്ങള്‍ അറിയണം. ബജറ്റിന്റെ പ്ലാന്‍ രേഖകളിലുള്ള രേഖകളാണ് വിദഗ്ധരായ മൂന്നു പേര്‍ അടങ്ങുന്ന സംഘം വിലയിരുത്തിയത്. ഇതെല്ലാം പരിശോധിച്ച ശേഷം ധനവകുപ്പാണ് ധവളപത്രം തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടേത് വിചിത്രമായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നില്ല ധവളപത്രം ഇറക്കേണ്ടിയിരുന്നത്. ഇതിന് മുന്‍പുള്ള എല്ലാ സര്‍ക്കാരുകളും പുറത്തിറക്കിയ ധവളപത്രങ്ങള്‍ ധനകാര്യവകുപ്പ് ആണ് തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് ധനകാര്യവകുപ്പ് അല്ല തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ധനകാര്യ വകുപ്പ് തയ്യാറാക്കിയ ധവളപത്രങ്ങളെല്ലാം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആണ് എന്ന് പറഞ്ഞത് വിചിത്രവാദമായി പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
A political storm erupted in the Kerala Legislative Assembly after the government tabled a white paper, with the opposition alleging that an official confidential document had been leaked. The opposition raised strong objections and accused the government of compromising sensitive information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."