കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക്
കാസർകോട്: കർണാടക മന്ത്രിസഭാ അഴിച്ചുപണിയിൽ സ്പീക്കർ സ്ഥാനം വിട്ട് യു.ടി ഖാദർ മന്ത്രിയായതോടെ കാസർകോടിനും മന്ത്രി പദവി. കർണാടക രാഷ്ട്രീയത്തിലെ കരുത്തനായ ന്യൂനപക്ഷ മുഖവും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ യു.ടി ഖാദർ കാസർകോടിൻ്റെ മരുമകനാണ്. കാസർകോട് തെക്കിൽ സ്വദേശി ലമീസിനെ വിവാഹം ചെയ്ത ഖാദർ കാസർകോട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്.
മുമ്പ് സിദ്ധരാമയ്യ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായും മികച്ച പ്രവർത്തനം കാഴ്ചവച്ച ഖാദറിന് ഡി.കെ ശിവകുമാർ മന്ത്രിസഭയിലും പ്രധാന വകുപ്പുകൾ ലഭിച്ചേക്കും. സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ പ്രോട്ടോകോൾ പരിമിതികൾ കാരണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്തതിനാൽ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
തീരദേശ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ ആവശ്യമാണ് യു.ടി ഖാദർ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തുന്നതോടെ അംഗീകരിക്കപ്പെടുന്നത്.
കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് മന്ത്രിയാകുന്നതെങ്കിലും കാസർകോട് ജില്ലയ്ക്ക് യു.ടി ഖാദറുമായുള്ളത് മുറിച്ചുമാറ്റാനാകാത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ കുടുംബ വേരുകൾ ഇന്നും കാസർകോടിന്റെ മണ്ണിലാണ് കിടക്കുന്നത്. ഖാദറിന്റെ പിതാവ് പരേതനായ യു.ടി ഫരീദ് മുമ്പ് നാല് തവണ ഉളളാൾ മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയിട്ടുണ്ട്. കാസർകോട്ടെയും മംഗളൂരുവിലേയും അതിർത്തി മേഖലകളിൽ വലിയ ജനസ്വാധീനമുള്ള യു.ടി ഖാദർ മന്ത്രിസഭയിലേക്ക് എത്തുമ്പോൾ അതിർത്തി പ്രദേശങ്ങളിലെ മലയാളി ജനതയ്ക്കും അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഭാഷാ-സാംസ്കാരിക അതിർവരമ്പുകളില്ലാതെ കാസർകോട്ടുകാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന ജനകീയ മന്ത്രിയായിരിക്കും താനെന്ന് ഖാദർ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതിർത്തിക്കപ്പുറത്ത് കാസർകോടുമായി അടുത്ത ബന്ധമുള്ള നേതാവ് അയൽസംസ്ഥാനത്തിന്റെ മന്ത്രിയാകുമ്പോൾ കാസർകോട് ജില്ല കാലങ്ങളായി നേരിടുന്ന രാഷ്ട്രീയ അവഗണനയും ചർച്ചയാവുകയാണ്. കേരളത്തിൽ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴെല്ലാം കാസർകോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാറില്ല. ആകെയുള്ള അഞ്ചു നിയമസഭാ സീറ്റുകളിൽ നാലെണ്ണവും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും യു.ഡി.എഫ് സർക്കാരിലും കാസർകോടിന് അവഗണനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."