ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ
അബുദബി/വാഷിംഗ്ടൺ: ഏതാനും ആഴ്ചകൾക്ക് മുമ്പാണ് യുഎഇയിലെ ബറക്ക ആണവനിലയം ഇറാന്റെ ഡ്രോൺ ആക്രമണത്തിനിരയായത്. ഇറാഖ് അതിർത്തിയിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സിവിലിയൻ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎഇ.
സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ അടിയന്തര യോഗത്തിലാണ് യുഎഇ വിദേശകാര്യ സഹമന്ത്രി (ഊർജ്ജ-സുസ്ഥിരതാ കാര്യങ്ങൾ) അബ്ദുല്ല ബലാല ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപ്ത്, ജോർദാൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് IAEA അടിയന്തര യോഗം വിളിച്ചുചേർത്തത്.
പ്ലാന്റിന്റെ ഉൾഭാഗത്തെ പ്രധാന ചുറ്റളവിന് പുറത്തുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഡ്രോൺ പതിച്ചതെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും റേഡിയേഷൻ സുരക്ഷാ നിലവാരത്തെ ഇതൊട്ടും ബാധിച്ചിട്ടില്ലെന്നും യുഎഇ അറിയിച്ചു.
മിഡിൽ ഈസ്റ്റ് യുദ്ധം 100 ദിവസം പിന്നിടുന്നു; ചർച്ചകൾ പരാജയം
ഇറാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി സൈനിക ആക്രമണം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിടുമ്പോഴും മേഖല കടുത്ത യുദ്ധ പ്രതിസന്ധിയിലാണ്. ആഴ്ചകൾ നീണ്ടുനിന്ന പരോക്ഷ നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതോടെ, ലോകത്തിന്റെ പ്രധാന എണ്ണ-വാതക വിതരണ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിലും വെടിനിർത്തലിലും ഇതുവരെ ധാരണയായിട്ടില്ല.
ശനിയാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകളെ ലക്ഷ്യമിട്ട് പറന്ന രണ്ട് ഇറാനിയൻ ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ സഖ്യകക്ഷികളായ ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ അടുത്തിടെ മിസൈൽ വിക്ഷേപിച്ചിരുന്നു. ഗൾഫ് മേഖലയുടെ പുനർനിർമ്മാണത്തിനായി പിടിച്ചെടുത്ത ഇറാന്റെ ആസ്തികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ആഗോള ഊർജ്ജ വിപണിയെയും എണ്ണവിലയെയും ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
The UAE has called for stronger international protection measures after a reported drone attack targeting the Barakah Nuclear Power Plant, raising concerns over regional security and critical infrastructure safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."