സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനിന്റെ സമയക്രമീകരണത്തിലെ അശാസ്ത്രീയത യാത്രക്കാരെ വൻതോതിൽ വലയ്ക്കുന്നു. ഒന്നിനുപിറകെ ഒന്നായി ട്രെയിനുകൾ കടന്നുപോവുകയും, എന്നാൽ പിന്നീട് മണിക്കൂറുകളോളം മറ്റ് വണ്ടികളില്ലാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉള്ളത്. ഈ ദുരവസ്ഥ കാരണം കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് റെയിൽവേ യാത്ര ദുഷ്‌കരമായി തുടരുകയാണ്.
കൂടുതൽ പാസഞ്ചർ, മെമു സർവീസുകൾ അനുവദിച്ച് സമയ പുനഃക്രമീകരണം നടത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. കൊയിലാണ്ടി, വടകര തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഒന്നിനുപിറകെ ഒന്നായി വണ്ടികൾ; പിന്നെ നീണ്ട കാത്തിരിപ്പ്
രാവിലെ 5:00-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ മെമു കഴിഞ്ഞാൽ, പിന്നീട് ചെന്നൈ-മംഗളൂരു മെയിലും യശ്വന്ത്പുര-കണ്ണൂർ ട്രെയിനുമാണ് ഉള്ളത്. രാവിലെ 7:30-ഓടെ ചെന്നൈ മെയിൽ കോഴിക്കോടെത്തും, തൊട്ടുപിന്നാലെ യശ്വന്ത്പുര വണ്ടിയുമെത്തും. സ്റ്റോപ്പുകൾ കുറവായ യശ്വന്ത്പുര എക്സ്പ്രസ്, ചെന്നൈ മെയിലിന് പിന്നാലെ ഇഴഞ്ഞു നീങ്ങേണ്ടി വരുന്നത് പതിവുകാഴ്ചയാണ്.
ഇവ കടന്നുപോയാൽ മംഗളൂരു ഭാഗത്തേക്ക് ട്രെയിൻ ലഭിക്കാൻ പിന്നെയും ഒന്നര മണിക്കൂറിലധികം കാത്തിരിക്കണം. കോഴിക്കോട് ഒഴികെയുള്ള മറ്റ് സ്റ്റേഷനുകളിൽ ഈ കാത്തിരിപ്പിന്റെ ദൈർഘ്യം വീണ്ടും കൂടും. തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എന്നിവയാണ് ഇതിനുപിന്നാലെയെത്തുന്ന വണ്ടികൾ. ഇതിൽ ഷൊർണൂരിലെത്തുന്ന തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ഇന്റർസിറ്റിക്കായി മണിക്കൂറുകളോളം വഴിയിൽ പിടിച്ചിടാറുണ്ട്. പല വണ്ടികൾക്കും അമിതമായ 'ബഫർ സമയം' അനുവദിച്ചിട്ടുള്ളതിനാൽ റെയിൽവേയുടെ കണക്കിൽ ഇവയെല്ലാം കൃത്യസമയത്ത് (Right Time) ഓടുന്നവയാണ്.
കൊയിലാണ്ടിയും വടകരയും അവഗണനയിൽ
കൊയിലാണ്ടി സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതം അതിരൂക്ഷമാണ്. ഉച്ചയ്ക്ക് 12:50-ന് മംഗലാപുരം-കോയമ്പത്തൂർ പാസഞ്ചർ പോയാൽ, പിന്നീട് കൊയിലാണ്ടിയിൽ നിർത്തുന്ന വണ്ടി വൈകുന്നേരം 4:30-നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് മാത്രമാണ്. ഇതിനിടയിൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റിയും മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിയും സ്റ്റോപ്പില്ലാതെ കൂകിപ്പാഞ്ഞു പോകുന്നത് നോക്കിനിൽക്കാനേ കൊയിലാണ്ടിക്കാർക്ക് സാധിക്കൂ.
രാത്രി 9:20-ന് കോഴിക്കോട് എത്തേണ്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, വന്ദേഭാരതിന് സുഗമമായി കടന്നുപോകാൻ വേണ്ടി ഫറോക്കിലും കോഴിക്കോടുമായി പിടിച്ചിടുന്നത് പതിവാണ്. പലപ്പോഴും രാത്രി 10:30 കഴിഞ്ഞാണ് ഈ വണ്ടി വടക്കോട്ട് പുറപ്പെടുന്നത്. ഇത് കാരണം അർധരാത്രി കഷ്ടപ്പെട്ട് സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് വീടുകളിലെത്താൻ വൻ തുക ഓട്ടോക്കൂലി നൽകേണ്ടി വരുന്നു. വടകരയിറങ്ങി നാദാപുരം ഭാഗത്തേക്ക് പോകേണ്ടവരുടെ അവസ്ഥ ദയനീയമാണ്. രാത്രി വൈകി വടകരയെത്തുന്നതോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളും ഈ സമയം സർവീസ് നിർത്തിയിട്ടുണ്ടാകും. ഇതോടെ സാധാരണക്കാരായ ആളുകൾക്ക് ഓട്ടോയിൽ ഇരട്ടി കൂലി നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.
കൊയിലാണ്ടിക്കാർക്ക് ആശ്വാസമാകേണ്ട മലബാർ, മാവേലി എക്സ്പ്രസുകളിൽ ജനറൽ കോച്ചുകൾ കുറവായതിനാൽ യാത്രക്കാർ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. രാത്രി ചെന്നൈ-വെസ്റ്റ്കോസ്റ്റ് കടന്നുപോയാൽ പുലർച്ചെ വരെ പിന്നീട് കൊയിലാണ്ടിയിൽ പിന്നെ മറ്റ് വണ്ടികളില്ല.
ന്യായീകരണവുമായി റെയിൽവേ
ദീർഘദൂര സർവീസുകളുടെ സമയം പുനഃക്രമീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് റെയിൽവേ അധികൃതർ ഇതിന് കാരണമായി പറയുന്നത്. വണ്ടികൾ വൈകിയോടുന്നത് കുറവാണെന്നും, ഞായറാഴ്ചകളിലെ ജബൽപുർ-കോയമ്പത്തൂർ സ്പെഷ്യൽ മാത്രമാണ് ഇപ്പോൾ വൈകുന്നതെന്നും റെയിൽവേ വൃത്തങ്ങൾ അവകാശപ്പെടുന്നു.
എന്നാൽ, ജൂൺ 15-ഓടെ നിലവിൽ വരുന്ന മൺസൂൺ സമയക്രമീകരണം യാത്രാദുരിതത്തിന് നേരിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. പുതിയ ക്രമീകരണമനുസരിച്ച് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8:30-ന് കോഴിക്കോട് വഴി വണ്ടിയുണ്ടാകും. രണ്ട് ദീർഘദൂര വണ്ടികൾ ഒഴികെയുള്ളവ രാവിലെ 5:30-ന് സർവീസ് നടത്തുന്ന രീതിയിലാണ് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്.
Train passengers in the Malabar region are facing severe hardships due to unscientific and poorly managed train schedules. kozhikode railway station passengers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."