സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ആര്‍ടിസി യാത്ര അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്ത്. ജൂണ്‍ 15ന് പദ്ധതി ആരംഭിക്കുന്ന അന്നുതന്നെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു. ബസുകള്‍ തടയാനും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ സംഘടന നേതാക്കള്‍ പറഞ്ഞു.
റേഷന്‍കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്നതില്‍ പ്രശ്‌നമില്ല. ലക്ഷങ്ങള്‍ ശമ്പളമുള്ളവര്‍ക്ക് പോലും എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത്? പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ലെന്നും, പുരുഷന്‍മാരും വോട്ട് ബാങ്കാണെന്നും സംഘടന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു.
അതേസമയം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര ഈ മാസം 15 മുതൽ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഇന്ദിര ഗ്യാരണ്ടിയിൽ പ്രഖ്യാപിച്ച പദ്ധതി 'പ്രിയദർശിനി' എന്ന പേരിലാണ് നടപ്പിലാക്കുന്നത്. പ്രായ - വരുമാന പരിധി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.
ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷമായിരിക്കും ഓർഡിനറിക്കു മുകളിലുള്ള ക്ലാസുകളിലേക്കു വ്യാപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ശേഖരിക്കും. ഓരോ മാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി സർക്കാരിനെ അറിയിക്കും.
പദ്ധതി വഴി കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 1,500 കോടി സർക്കാർ നൽകുന്നുണ്ട്. പുറമെയാണ് അധിക സഹായം നൽകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറവാണെന്നത് ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം പ്രത്യേകം പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന നഷ്ടം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ നികത്താനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടുത്ത ആറുമാസത്തിനുള്ളിൽ സർവിസുകൾ വർധിപ്പിച്ചും പരസ്യങ്ങളിലൂടെയും വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."