യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ
അബുദബി: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ ധാരണാപത്രത്തിലെ നിബന്ധനകൾ ഇരുരാജ്യങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് യുഎഇ. നയതന്ത്ര ചർച്ചകളിലൂടെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ സാധിക്കൂ എന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് യുഎഇ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് ഉടനടി വിരാമമിടാൻ ഈ കരാർ പൂർണ്ണമായി നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രങ്ങളുടെ പരമാധികാരത്തെ പരസ്പരം ബഹുമാനിക്കാനും, നല്ല അയൽപക്ക തത്വങ്ങൾ നിലനിർത്താനും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കാനും യുഎഇ ആഹ്വാനം ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര സമുദ്രപാതകളുടെ സംരക്ഷണം പ്രാദേശിക-ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും യുഎഇ ഓർമ്മിപ്പിച്ചു.
ഇപ്പോൾ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗവും ചർച്ചകൾ തുടരണമെന്നും സുസ്ഥിരമായ ഫലങ്ങളിലേക്ക് എത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ട്രംപിന്റെ നയതന്ത്ര ശ്രമങ്ങൾക്ക് പ്രശംസ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങളെയും, ചരിത്രപരമായ ധാരണയിലെത്താൻ അനുകൂല സാഹചര്യമൊരുക്കിയ മറ്റ് അന്താരാഷ്ട്ര കക്ഷികളുടെ പങ്കിനെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
The UAE has emphasized the importance of fully implementing the US-Iran agreement, highlighting the need for regional stability, diplomatic cooperation, and adherence to international commitments amid ongoing geopolitical developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."