കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി
കൂരാച്ചുണ്ട്: മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് നാട്ടുകാരിൽ വലിയ കൗതുകമുണർത്തി. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് അപ്രതീക്ഷിത അതിഥിയായി പെരുമ്പാമ്പ് എത്തിയത്. കടയുടമയും നാട്ടുകാരും ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.
ബില്ലിങ്ങിനിടെ കണ്ണിൽപെട്ട ആ 'അനക്കം'
കടയുടമയായ ഷാമിർ സാധനം വാങ്ങാനെത്തിയ കസ്റ്റമർക്ക് ബില്ല് നൽകിക്കൊണ്ടിരുന്നപ്പോഴാണ് ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകൾക്കിടയിൽ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. കടയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടതോടെ കടയുടമയും കസ്റ്റമറും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
“കസ്റ്റമർക്ക് ബില്ല് കൊടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്നാണ് അലമാരയ്ക്കുള്ളിൽ എന്തോ ഒരു ചലനം കണ്ടത്. നോക്കിയപ്പോൾ വലിയൊരു പെരുമ്പാമ്പ്! എപ്പോഴാണ് ഇത് അകത്തുകയറിയതെന്ന് ഒട്ടും മനസ്സിലായില്ല.” കടയുടമ ഷാമിർ പറയുന്നു.
മൊബൈൽ കടയിൽ പാമ്പ് കയറിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടമാണ് മേലെ കൂരാച്ചുണ്ട് അങ്ങാടിയിൽ തടിച്ചുകൂടിയത്. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് അതീവ ജാഗ്രതയോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.
വിവരമറിഞ്ഞ് കക്കയം ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി കൈമാറി. ഇതിനെ പിന്നീട് വനമേഖലയിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. എന്തായാലും തിരക്കേറിയ ടൗണിലെ കടയ്ക്കുള്ളിൽ എങ്ങെനെ പെരുമ്പാമ്പ് എത്തിയത് ഇപ്പോഴും സംസാരവിഷയമാണ്.
a python was found inside the glass display cabinet of a mobile shop in koorachundu. the unexpected visitor shocked the shop owner and customers, but local residents quickly gathered and safely captured the snake
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."