തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം
തിരുവനന്തപുരം:ആരോഗ്യരംഗത്തെ ചിരകാല സ്വപ്‌നമായ എയിംസ് ഇത്തവണയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ. തെക്കോ വടക്കോ മധ്യകേരളത്തിലോ എവിടെയാണെങ്കിലും എയിംസ് വന്നാൽ മതി എന്ന നിലപാടിലാണ് സർക്കാർ. ഇതിനായി ആവശ്യമായ ഭൂമി ലഭ്യമായ വിവിധ ജില്ലകളിലെ പത്ത് സ്ഥലങ്ങളാണ് കേന്ദ്ര സർക്കാരിന് മുന്നിൽ സർക്കാർ നിർദേശമായി വച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാർ കോഴിക്കോട് കിനാലൂരിലെ 142 ഏക്കറിലധികം ഭൂമി വ്യവസായ വകുപ്പിൽ നിന്ന് ആരോഗ്യവകുപ്പിന് കൈമാറി എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികളൊന്നുമുണ്ടായില്ല. യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം എയിംസ് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ചപ്പോൾ എയിംസിനായി കുറഞ്ഞത് നാലു സ്ഥലങ്ങളുടെ പട്ടിക നൽകണമെന്ന നിർദേശമാണ് മുന്നോട്ട് വച്ചത്. തുടർന്നാണ് ഒന്നിനുപകരം പത്ത് സ്ഥലങ്ങളുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്.
ആറ് എം.എൽ.എമാർ, ഒരുഎം.പി,ഒരു സന്നദ്ധ സംഘടന എന്നിവരിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചാണ് സ്ഥലങ്ങളുടെ പട്ടിക തയാറാക്കിയത്. ഈ പത്ത് സ്ഥലങ്ങളിലും കേന്ദ്രം ആവശ്യപ്പെടുന്ന ഭൂമി ഏറ്റെടുത്ത് നൽകാൻ തയാറാണെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ആദ്യം മുതൽ പട്ടികയിലുള്ള കോഴിക്കോട് കിനാലൂരിന് പുറമേ തൃശ്ശൂർ:കൊരട്ടി, കോട്ടയം:വെള്ളൂർ,ആർപ്പൂക്കര,വൈക്കം,കാസർകോട്:ചീമേനി,എറണാകുളം:കളമശ്ശേരി, തിരുവനന്തപുരം:നെയ്യാർ,കാട്ടാക്കട തേവങ്കോട്. ആലപ്പുഴ:പള്ളിപ്പുറം എന്നിവയാണ് പട്ടികയിലുള്ളത്.
എയിംസ് സ്ഥാപിക്കുകയാണെങ്കിൽ ആദ്യപരിഗണന ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശ്ശൂരിന് എന്ന വാദവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നേരത്തേ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തിനായും ചരടുവലികൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ ഏത് സ്ഥലമാണോ അനുയോജ്യമെന്ന് പറയുന്നത്, ആ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്ന ഉറപ്പാണ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ആകെ 26 എയിംസ് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതിൽ 20 എണ്ണം പൂർണമായി പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ളവ നിർമാണത്തിന്റെയോ വികസനത്തിന്റെയോ വിവിധ ഘട്ടങ്ങളിലാണ്. ചുരുങ്ങിയത് 200 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രസർക്കാർ കേരളത്തിന് വാഗ്ദാനം നൽകിയിരുന്നതാണ്. അതിനുശേഷം രാജ്യത്ത് അഞ്ചിടങ്ങളിലാണ് എയിംസ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."