കളി മാറി, ലോകകപ്പ് ചരിത്രത്തിലാദ്യം! അട്ടിമറിക്കാരില്ല; ഫിഫ റാങ്കിങ്ങിലെ ആ 'നാല് സിംഹങ്ങൾ' സെമിയിൽ നേർക്കുനേർ!
മയാമി: ഫുട്‌ബോൾ ലോകകപ്പ് എന്നാൽ അപ്രതീക്ഷിത അട്ടിമറികളുടെയും കറുത്ത കുതിരകളുടെയും കഥകളാണ്. വമ്പന്മാരെ വീഴ്ത്തി ഏതോ ഒരു കൊച്ചു രാജ്യം സെമിയിലോ ഫൈനലിലോ കയറുന്നതാണ് സാധാരണ നമ്മൾ കണ്ടുവരാറുള്ള ലോകകപ്പ് ആവേശം. എന്നാൽ ഇത്തവണ കഥ മാറി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്ത ഒരു അപൂർവ പ്രതിഭാസത്തിനാണ് കായികലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഫിഫ ലോക റാങ്കിങ്ങിലെ കൃത്യം ആദ്യ നാല് സ്ഥാനക്കാർ തന്നെ ഇത്തവണത്തെ സെമി ഫൈനൽ ലൈനപ്പ് കൈയടക്കിയിരിക്കുന്നു!
പ്രവചനങ്ങളെയും വിശകലനങ്ങളെയും അപ്രസക്തമാക്കുന്ന കളി മികവോടെയാണ് റാങ്കിങ്ങിലെ ഒന്നു മുതൽ നാല് വരെയുള്ള അതികായന്മാർ അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. ക്വാർട്ടർ ഫൈനലിൽ വീണുപോയേക്കാവുന്ന കടുത്ത വെല്ലുവിളികളെ അതിജീവിച്ച്, തങ്ങൾ തന്നെയാണ് ലോക ഫുട്‌ബോളിലെ യഥാർത്ഥ രാജാക്കന്മാരെന്ന് ഈ നാല് ശക്തികളും തെളിയിച്ചു കഴിഞ്ഞു. റാങ്കിങ് വെറും അക്കങ്ങളല്ല, മറിച്ച് തങ്ങളുടെ കളി മികവിന്റെ അടയാളമാണെന്ന് അടിവരയിടുന്ന പ്രകടനമാണ് ഇവർ ടൂർണമെന്റിലുടനീളം കാഴ്ചവെച്ചത്.
ഇന്ന് രാവിലെ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീന സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഈയൊരു അപൂർവ്വ റെക്കോർഡ് പിറന്നത്. നേരത്തേ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസ് മൊറോക്കോയെയും മൂന്നാമതുള്ള സ്‌പെയിൻ ബെൽജിയത്തേയും നാലാമതുള്ള ഇംഗ്ലണ്ട് നോർവ്വെയെയും ക്വാർട്ടറിൽ വീഴ്ത്തിയാണ് സെമി ഫൈനൽ ടിക്കറ്റെടുത്തത്.
എന്തുകൊണ്ട് ഇതൊരു ചരിത്ര മുഹൂർത്തമാകുന്നു?
മുൻകാല ലോകകപ്പുകളിലെല്ലാം റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ഏതെങ്കിലും ഒരു ടീം സെമി ഫൈനലിലേക്ക് അട്ടിമറി മുന്നേറ്റം നടത്താറുണ്ടായിരുന്നു. എന്നാൽ ഇക്കുറി വമ്പന്മാർ ആരും തന്നെ വഴിയിൽ വീണില്ല. ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ വരെ അതിശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് ഈ നാല് മുൻനിര രാജ്യങ്ങൾ സെമിയിലെത്തിയത്. കായിക ചരിത്രകാരന്മാരുടെ വിലയിരുത്തൽ അനുസരിച്ച്, ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഔദ്യോഗിക റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തന്നെ നേർക്കുനേർ വരുന്ന ഒരു സെമി ഫൈനൽ പോരാട്ടം അരങ്ങേറുന്നത്.
കാത്തിരിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടം
റാങ്കിങ്ങിലെ ആദ്യ നാലുകാർ മാറ്റുരയ്ക്കുമ്പോൾ അത് കേവലമൊരു സെമി ഫൈനൽ മത്സരമായിരിക്കില്ല, മറിച്ച് ഫുട്‌ബോൾ ലോകത്തെ ഏറ്റവും ഉയർന്ന തന്ത്രങ്ങളും ശാരീരിക ക്ഷമതയും പരസ്പരം ഏറ്റുമുട്ടുന്ന അതിശക്തമായ യുദ്ധമായിരിക്കും. ഓരോ ടീമിലും ലോകത്തെ ഏറ്റവും മികച്ച സൂപ്പർ താരങ്ങൾ അണിനിരക്കുമ്പോൾ, കളിക്കളത്തിൽ തീപാറുമെന്നുറപ്പാണ്.
തന്ത്രങ്ങൾ മെനയുന്ന പരിശീലകർക്കും, മൈതാനത്ത് വിസ്മയം തീർക്കുന്ന കളിക്കാർക്കും ഇനി വിശ്രമമില്ലാത്ത നിമിഷങ്ങളാണ്. ഫുട്‌ബോൾ ആരാധകർക്ക് തങ്ങളുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്ന ഏറ്റവും മികച്ച, ഉയർന്ന നിലവാരമുള്ള ഫുട്‌ബോൾ വിരുന്നായിരിക്കും ഈ സെമി ഫൈനൽ മത്സരങ്ങൾ സമ്മാനിക്കുക.
ആദ്യ നാലിലെ ആര് ഫൈനലിൽ എത്തും? ആരായിരിക്കും ലോക ഫുട്‌ബോളിന്റെ പുതിയ സുൽത്താൻമാർ? കാത്തിരുന്ന് തന്നെ കാണാം.
First time in World Cup history top 4 teams in semifinal, Which teams reached World Cup semifinals, FIFA ranking top teams world cup semifinal, Historic World Cup semifinal lineup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."