വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച 'കാഫിർ സ്‌ക്രീൻഷോട്ട്' പ്രചരിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് റിബേഷ് കോടതിയെ സമീപിച്ചത്.
റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ അതിശക്തമായി എതിർത്തിരുന്നു. വ്യാജ സ്‌ക്രീൻഷോട്ട് നിർമിച്ച് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നിലെ പ്രധാനികളിൽ ഒരാളാണ് റിബേഷ് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിന് ഇടയാക്കുമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
2024-ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് വോട്ടർമാർക്കിടയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വ്യാജ 'കാഫിർ സ്‌ക്രീൻഷോട്ട്' സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്, മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ. മുഹമ്മദ് കാസിമിന്റെ പേരിൽ നിർമിച്ചതായിരുന്നു ഈ വർഗീയ പരാമർശങ്ങളടങ്ങിയ സ്‌ക്രീൻഷോട്ട്.
എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യുഡിഎഫ് കേന്ദ്രങ്ങൾ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇടത് സൈബർ ഗ്രൂപ്പുകൾ ഇത് വ്യാപകമായി പങ്കുവെച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയത്. തുടർന്നുള്ള പൊലിസ് അന്വേഷണത്തിലാണ് വ്യാജ സന്ദേശം ആദ്യം പ്രചരിപ്പിച്ച ഗ്രൂപ്പുകളിലേക്ക് അന്വേഷണം നീണ്ടതും റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചതും.
The Kerala High Court has granted anticipatory bail to a former DYFI (Democratic Youth Federation of India) leader in connection with the controversial 'Kafir' screenshot case reported in Vadakara during the Lok Sabha election campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."