2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?
ലണ്ടൻ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനുമാണ് നേർക്കുനേർ വരുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന തങ്ങളുടെ ആറാം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. മറുവശത്ത് ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയിൻ ഫൈനലിൽ പ്രവേശിക്കുന്നത്.
ഫൈനൽ ആവേശം കൊടുമുടിയിൽ നിൽക്കെ, ആരാധകർക്കിടയിൽ ചർച്ചയാകുന്നത് സ്പെയിനിനെ പിന്തുണയ്ക്കുന്ന ചില രസകരമായ വസ്തുതകളും കൗതുകകരമായ ഒത്തുചേരലുകളുമാണ്. സ്പെയിൻ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം ചൂടിയ 2010-ലെ ആഫ്രിക്കൻ ലോകകപ്പിന് സമാനമായ സംഭവവികാസങ്ങളാണ് 2026-ലും ആവർത്തിച്ചിരിക്കുന്നത്.
ഉദ്ഘാടന മത്സരം മുതൽ പ്രീക്വാർട്ടർ വരെ ഒരേ വഴി!
2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത് ആതിഥേയരായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയുമായിരുന്നു. ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിലും ഇതേ ടീമുകൾ തന്നെയാണ് നേർക്കുനേർ വന്നത്.
2010-ൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. അന്ന് സ്വിറ്റ്സർലാൻഡിനോട് എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് പട പരാജയപ്പെടുകയായിരുന്നു. ഇത്തവണയും സ്പെയിനിന്റെ തുടക്കം സമാനമായിരുന്നു. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ഇരു ടൂർണമെന്റുകളിലും ആദ്യ മത്സരത്തിൽ സ്പെയിൻ ഗോൾ അടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ, 2010-ലും 2026-ലും സ്പെയിൻ പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തിയത് അയൽക്കാരായ പോർച്ചുഗലിനെയായിരുന്നു എന്നതും ആരാധകരെ അത്ഭുതപ്പെടുത്തുന്നു.
ക്ലബ്ബ് ഫുട്ബോളിലെ റയൽ-ബാഴ്സ ജാതകം
അന്താരാഷ്ട്ര ഫുട്ബോളിൽ മാത്രമല്ല, സ്പാനിഷ് ക്ലബ്ബ് ഫുട്ബോളിലും 2010-ന്റെ കൃത്യമായ തനിയാവർത്തനമാണ് ഇത്തവണ കണ്ടത്. 2010 ലോകകപ്പ് നടക്കുമ്പോൾ റയൽ മാഡ്രിഡിന് ആഭ്യന്തര സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബാഴ്സലോണ രണ്ട് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. 2026 ലേക്കും വരുമ്പോൾ ഇതേ ചിത്രം തന്നെയാണ് കാണാനാകുന്നത്. ഇത്തവണ റയൽ മാഡ്രിഡ് കിരീടമില്ലാതെ സീസൺ അവസാനിപ്പിച്ചപ്പോൾ ബാഴ്സലോണ രണ്ട് കിരീടങ്ങൾ കൈപ്പിടിയിലൊതുക്കി.
വസ്തുതകളും ചരിത്രവും അന്ധവിശ്വാസങ്ങളും സ്പെയിനിന് അനുകൂലമാണെങ്കിലും, കളിക്കളത്തിലെ 90 മിനിറ്റിലെ പോരാട്ടമായിരിക്കും കനകകിരീടം ആർക്കെന്ന് നിശ്ചയിക്കുക. മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് നേടുമോ അതോ അർജന്റീന കിരീടം നിലനിർത്തുമോ എന്ന് അറിയാൻ ജൂലൈ 20 വരെ കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."