ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്
മാഡ്രിഡ്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. ഫുട്‌ബോള്‍ വ്യവസായത്തെ തന്നെ തകര്‍ക്കാനാണ് ഫിഫ ശ്രമിക്കുന്നത്. ആഭ്യന്തര ലീഗുകളും ക്ലബുകളുമെല്ലാം ഈ തീരുമാനങ്ങളുടെ ഇരയായി മാറുന്നുവെന്നും തെബാസ് ചൂണ്ടിക്കാണിച്ചു.
ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനങ്ങളെ തെബാസ് നേരത്തെ തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്‍ഫാന്റിനോയുടെ കാലാവധി അവസാനിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ ഫിഫയുടെ പ്രസിഡന്റാണ് ഇന്‍ഫാന്റിനോ. വീണ്ടുമൊരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചിരുന്നു. മൊറോക്കോയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 18നാണ് 2027-31 കാലയളവിലേക്കുള്ള പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ദേശീയ ഫെഡറേഷനുകള്‍ക്കിടയില്‍ ഇന്‍ഫാന്റിനോ ഇപ്പോഴും ജനപ്രിയനാണ്. വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ വെല്ലുവിളിച്ച് പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. ഇന്‍ഫാന്റിനോ പുറത്തുപോകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആര്‍ക്കും തോല്‍ക്കുന്ന പോരാട്ടത്തില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല. നിരവധി പേര്‍ അദ്ദേഹത്തിന് എതിരാണ്. പക്ഷേ അവര്‍ ഒന്നും ചെയ്യില്ലെന്നും തെബാസ് പറഞ്ഞു.
യു.എസ്.എ താരം ഫോളാറിന്‍ ബലോഗുനെ കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചത് ഫിഫയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തു. ബെല്‍ജിയം ജയിച്ചത് കൊണ്ട് മാത്രമാണ് അന്ന് ഇന്‍ഫാന്റിനോ എതിര്‍പ്പുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതെന്നും തെബാസ് പറഞ്ഞു.
അതേസമയം ഇന്‍ഫാന്റിനോയ്‌ക്കെതിരേ വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ ഇന്‍ഫാന്റിനോയുമായുള്ള തര്‍ക്കം കാരണം ലോകകപ്പ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."