ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 2027 വർഷത്തെ ഹജ്ജിന് ഓൺലൈനായി ലഭിച്ചത് 24,500 അപേക്ഷകൾ. രാജ്യത്ത് ആകെ 2,01,725 അപേക്ഷകളാണ് ലഭിച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000മാണ്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഗുജറാത്തിലാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത് (31,755). രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 28,372 അപേക്ഷകൾ ലഭിച്ചു.
ഏറ്റവും കൂടുതൽ ഹജ്ജ് ക്വട്ട ലഭിക്കുന്ന ഉത്തർപ്രദേശിൽനിന്ന് ഈ വർഷം ആകെ ലഭിച്ചത് 22,623 അപേക്ഷകളാണ്. തമഴ്‌നാട്ടിൽനിന്ന് 14,124ഉം പശ്ചിമ ബംഗാളിൽനിന്ന് 4,984 അപേക്ഷകളുമാണ് ലഭിച്ചത്. മൂന്നുപേർ മാത്രം അപേക്ഷിച്ച അരുണാചൽപ്രദേശിൽ നിന്നാണ് ഏറ്റവും കുറവ് അപേക്ഷകളുള്ളത്. കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്ന ലക്ഷദ്വീപിൽനിന്ന് ലഭിച്ചത് 122 അപേക്ഷകളാണ്. മധ്യപ്രദേശ് (10,141), തെലുങ്കാന (12,021), രാജസ്ഥാൻ (5987), ആന്ധ്രാപ്രദേശ് (2825), ജമ്മുകാശ്മിർ (4769) അപേക്ഷകളും ലഭിച്ചു.
ഈ മാസം 24 വരെ ആയിരുന്നു ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. കഴിഞ്ഞ മാസം 20 മുതൽ ഈ മാസം 20 വരെയായിരുന്നു ആദ്യം അപേക്ഷിക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. പാസ്പോർട്ട് അടക്കമുള്ളവ ലഭിക്കാൻ വൈകുന്നതിനാൽ അപേക്ഷ സ്വീകരണം നീട്ടണമെന്ന് ആവശ്യത്തെ തുടർന്നാണ് 24 വരെ നീട്ടിയത്.
ഹജ്ജ് അപേക്ഷകളിൽ നറുക്കെടുപ്പ് ഈ മാസം 30ന് വ്യാഴാഴ്ച രാവിലെ 11ന് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും. മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് ഹജ്ജ് ക്വാട്ട വീതിക്കുക. ഹജ്ജ് നറുക്കെടുപ്പിൽ അവസരം ലഭിക്കുന്നവരുടെയും വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും പട്ടിക ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 65 വയസിന് മുകളിൽ പ്രായമുള്ള അപേക്ഷകർക്കും പുരുഷ മെഹറമില്ലാതെ നേരിട്ട അപേക്ഷിച്ച 45 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീ അപേക്ഷകർക്കും നേരിട്ട് ഹജ്ജിന് അവസരം നൽകും. കഴിഞ്ഞ വർഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത അപേക്ഷകളിൽ 30 ശതമാനം പേർക്കും നേരിട്ടുള്ള സംവരണമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."