600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ബസ് ക്ഷാമത്തെ തുടർന്ന് വാടകയ്ക്കെടുത്ത് സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി. വരുന്ന ശബരിമല സീസണിലെ പ്രതിസന്ധി മുന്നിൽക്കണ്ടാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. നോൺ എ. സി. വിഭാഗത്തിലുള്ള 600 ബസുകൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
200 ബസുകൾ ഓർഡിനറി സർവിസിനും 400 എണ്ണം ദീർഘദൂര സർവിസിനും ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്. നവംബർ 10 മുതൽ ജനുവരി 20 വരെയുള്ള കാലയളവിലേക്കാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. പ്രതിസന്ധി തുടർന്നാൽ വാടകയ്ക്ക് എടുക്കൽ ഒരുവർഷത്തേക്ക് കൂടി നീട്ടും.
ഇപ്പോൾ വാടകയ്ക്ക് എടുക്കുന്ന ഓർഡിനറി ബസുകൾ നിലയ്ക്കൽ -പമ്പ റൂട്ടിൽ ചെയിൻ സർവിസിനാണ് ഉപയോഗിക്കുക. മറ്റു ബസുകൾ ഇന്റർ സ്റ്റേറ്റ്, ഇന്റർസ്റ്റേറ്റ് സ്പെഷൽ എന്നീ വിഭാഗങ്ങളിൽ സർവിസ് നടത്തും.
ബസുകൾ പുറത്തുനിന്ന് വാടകയ്ക്ക് എടുക്കുന്നതോടെ ശബരിമല സീസണിൽ മറ്റു ഡിപ്പോകളിൽ നിന്ന് പിൻവലിക്കുന്നത് കുറയ്ക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് കെ.എസ്.ആർ.ടി.സി. വാടകയ്ക്ക് എടുക്കുന്ന ബസുകളിൽ കെ.എസ്.ആർ.ടി.സിയുടെ ലോഗോയും പേരും പതിക്കും.
എട്ടുവർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള ഡീസൽ ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്. 48 സീറ്റും രണ്ട് വാതിലുകളും ഉണ്ടാവണമെന്ന നിബന്ധന കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ചിട്ടുണ്ട്. നേരത്തെ, ഓണം, ശബരിമല, ക്രിസ്മസ് തിരക്കുകൾ പരിഗണിച്ച് 63 ബസുകൾ വാടകയ്ക്ക് എടുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു.
എ.സി ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നോൺ എ.സി വിഭാഗത്തിൽപ്പെടുന്ന 600 ബസുകൾ കൂടി വാടകയ്ക്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കാലാവധി കഴിഞ്ഞ് 1300 ബസുകള്‍
കാലാവധി കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വിസ് നടത്തുന്നത് 1300ഓളം ബസുകള്‍. 15 വര്‍ഷം കഴിഞ്ഞ ഈ ബസുകള്‍ കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാതെ ഓടുകയാണ്.
1900 ബസുകള്‍ അടിയന്തരമായി വേണമെന്നും വാങ്ങാന്‍ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ബസ് വാങ്ങാനുള്ള പണം ജര്‍മ്മന്‍ വികസന ബാങ്ക് മുഖേന കണ്ടെത്താനാണ് തീരുമാനം.
ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷമെന്ന കേന്ദ്ര നിയമത്തില്‍ സംസ്ഥാനം കഴിഞ്ഞ നാലുവര്‍ഷമമായി നല്‍കിവരുന്ന ഇളവ് സ്വകാര്യ ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഗുണകരമാണ്. യു.ഡി.എഫ് സര്‍ക്കാരും ഈ തീരുമാനം തുടരാനാണ് സാധ്യത.
KSRTC plans to hire 600 buses on rent to strengthen its fleet and improve public transport services. The move is aimed at addressing vehicle shortages and ensuring smoother operations across the state. Officials expect the additional buses to enhance connectivity and passenger convenience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."