സഹായം ക്യാംപിലുള്ളവര്‍ക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവില്‍ വിവേചനമെന്ന് പരാതി
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി കാരണം ദുരിതമനുഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായ വിതരണത്തില്‍ വിവേചനമെന്ന് ആക്ഷേപം. ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് ക്യാംപുകളിലും മറ്റും മാറി താമസിച്ചവരേയും ദുരിതബാധിതരില്‍ ഉള്‍പ്പെടുത്തി അടിയന്തര സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളില്‍ താമസിച്ചവരെ തഴയുന്നതായി ആക്ഷേപം.
മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് ദുരന്തസാധ്യത കണ്ട് ബന്ധുവീടുകളിലേക്ക് മാറിയവരാണ് അടിയന്തര ധനസഹായത്തിനായി വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലായത്. വീടുകളില്‍ നിന്ന് നേരെ മേപ്പാടിയിലെ വിവിധ ക്യാംപുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് പോയവരും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ്.
മേപ്പാടിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാംപുകളില്‍ കഴിഞ്ഞവരുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും എന്നാല്‍ ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്യാംപ് അവസാനിക്കുന്ന ദിവസം വരെ ക്യാംപിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങളാണ് അധികൃതരുടെ പക്കലുള്ളത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിവരങ്ങള്‍ ക്യാംപ് അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. ദുരന്ത സാധ്യത മുന്നില്‍കണ്ട് മുണ്ടക്കൈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു.
ഇതില്‍ നിരവധിപേര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരുന്നത്. ഇവര്‍ക്കൊന്നും അടിയന്തര ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി പേരാണ് ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും അപേക്ഷയുമായി മേപ്പാടിയിലെ കൗണ്ടറിലെത്തിയത്. അടിയന്തര സഹായം വിവേചനം കാണിക്കാതെ മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."