
വിധിയും ന്യായവും പിന്നെ ഇന്ത്യന്‍ ജുഡിഷ്യറിയും
വര്‍ഷങ്ങള്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കു ശേഷം ബാബരി മസ്ജിദ് വിധി വന്നു. ഒരു വിധി പ്രഖ്യാപിക്കാനായി പരമോന്നത നീതിപീഠം ഇത്രമേല്‍ സംഘര്‍ഷത്തില്‍ അകപ്പെട്ട മറ്റൊരു തര്‍ക്കവും ഇന്ത്യന്‍ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ഉണ്ടായിരിക്കാനിടയില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്ട്രീയഗതി തന്നെയും മാറ്റിത്തീര്‍ക്കുകയായിരുന്നു ബാബരി മസ്ജിദ്. അതിനെച്ചൊല്ലിയുള്ള തര്‍ക്കം എത്രയോ സംഘര്‍ഷങ്ങള്‍ക്കു കാരണമായി. അനേകം ജീവന് പൊലിഞ്ഞുപോയി. ഭാരതത്തിന്റെ പൈതൃകത്തിനു തീരാകളങ്കം ചാര്‍ത്തി. യഥാര്‍ഥത്തില്‍ കര്‍സേവകര്‍ തകര്‍ത്തത് ഇന്ത്യയുടെ ഹൃദയത്തിന്റെ അറയാണ്. തകര്‍ക്കപ്പെട്ട ഹൃദയം വീണ്ടെടുക്കുക അസാധ്യവും.
മതേതര വിശ്വാസികളും മതേതര പാര്‍ട്ടികളും ഉദാസീനരായി നോക്കിനില്‍ക്കവെയാണ് ആ മന്ദിരം തകര്‍ക്കപ്പെട്ടത്. അതു സംഘ്പരിവാരത്തിന് അപാരമായ ആത്മവിശ്വാസം നല്കി. അതൊരു പരീക്ഷണമായിരുന്നു അവര്‍ക്ക്. ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങള്‍ എത്രമേല്‍ ദുര്ബലമാണെന്നറിയാനുള്ള പരീക്ഷണം. അതു ന്യൂനപക്ഷങ്ങളെ വല്ലാതെ അരക്ഷിതരാക്കി, ഭീതിയിലാഴ്ത്തി. ഒരു മതവിഭാഗത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. സംഘ്പരിവാര്‍ രാഷ്ട്രീയം കശ്മിരിലേക്കും അസമിലേയ്ക്കും പടര്‍ന്നത് ബാബരി മസ്ജിദ് വിഷയം അവര്‍ക്കു നല്കിയ ആത്മവിശ്വാസവും അതേതുടര്ന്ന് ബി.ജെ.പിക്കുണ്ടായ രാഷ്ട്രീയ വിജയവുമാണ്. കോണ്‍ഗ്രസിന്റെ ആത്മശൈഥില്യത്തിനും അതു കാരണമായി. ഈ വിഷയത്തില്‍ നീതിനിഷ്ഠമായ ഒരു നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസും മറ്റു മതേതര പാര്‍ട്ടികളും പരാജയപ്പെട്ടെന്നു തന്നെവേണം കരുതാന്‍. ഇന്ത്യന്‍ മുസ്ലിംകള്ക്ക് കിട്ടേണ്ട നീതിക്കൊപ്പവും രാമക്ഷേത്രത്തിനൊപ്പവും ഒരേസമയം നില്ക്കേണ്ടിവരുന്നത് കുറുക്കന്റെ രാഷ്ട്രീയമാണ്.
ബാബരി മസ്ജിദിനുമേല്‍ അന്‍പതുകള്‍ തൊട്ടെ തീവ്രഹിന്ദു സംഘടനകള്‍ ക്ഷേത്രാവകാശം ഉന്നയിച്ചത് രാഷ്ട്രീയ വിജയസാധ്യതയായി ബി.ജെ.പി അതിന്റെ രൂപരീകരണം മുതല്‍ ഉപയോഗിച്ചു. അതില്‍ അവര്‍ക്കു പിഴച്ചില്ല. 1984ല്‍ രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി 2019ല്‍ ലോക്സഭയില്‍ 303 സീറ്റിലെത്തി. സമാനമായ നേട്ടം യു.പി നിയമസഭയിലുമുണ്ടായി. 1985ല്‍ 16 സീറ്റുണ്ടായിരുന്ന ബി.ജെ.പി 2016ല്‍ 312 സീറ്റിലാണ് എത്തിനില്‍ക്കുന്നത്. രാമന്റെ പ്രതിനിധാനം, അഥവാ രാംലല്ല വംശീയ രാഷ്ട്രീയ ആശയമാക്കി മാറ്റുകയായിരുന്നു സംഘ്പരിവാരവും ബി.ജെ.പിയും. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമുണ്ട് എന്നായിരുന്നുവല്ലോ രാംലല്ല വാദം. അതു കണക്കാക്കാനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിക്കുകയും ചെയ്തു. എന്നിട്ടും വിധി ഇങ്ങനെയായത് നീതിയേക്കാള്‍ അഡ്ജസ്റ്റ്മെന്റിനു പ്രാധാന്യം നല്കിയതുകൊണ്ടായിരിക്കുമോ എന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ ആശങ്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനുമാവില്ല. പുറമെ ഇരുവിഭാഗങ്ങള്‍ക്കും അനുകൂലമെന്നു തോന്നിക്കുന്ന ഒരു ഏകപക്ഷീയത സംഭവിച്ചുപോയോ ?
മസ്ജിദില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടതിലുമുണ്ട് ചതി. 1949 ഡിസംബര്‍ 22നാണ് വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടത്. അന്നത്തെ ഫൈസാബാദ് ജില്ലാ കലക്ടറായിരുന്ന കുട്ടനാട്ടുകാരന് കെ.കെ നായര്‍ എല്ലാ പിന്തുണയും നല്കി. അന്നു പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ പന്തും ഇതിനെ എതിര്‍ത്തിട്ടുണ്ട്. പള്ളിയില്‍നിന്ന് സന്യാസിമാരെ ബലമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കെ.കെ നായര്‍ അനുസരിച്ചില്ല. അദ്ദേഹം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. കോടതിവിധിയിലൂടെ സര്‍വിസില്‍ തിരിച്ചെത്തിയശേഷം അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് ജനസംഘത്തില്‍ ചേര്‍ന്നു. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിച്ച് ജയിക്കുന്നു. അതായത്, അദ്ദേഹം നടത്തിയത് തികഞ്ഞ രാഷ്ട്രീയച്ചതി തന്നെയായിരുന്നു.
മിത്തുകളെയും ഇതിഹാസ കഥകളെയും ചരിത്രമായി വ്യാഖ്യാനിച്ചു സമര്ഥിക്കുന്നതില് ഒരപകടമുണ്ട്. രാമായണത്തെ കുറിച്ചുതന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സീതാപരിത്യാഗകഥ ഉത്തര രാമായണത്തിലേതാണ്. അത് വാത്മീകിയുടെ സൃഷ്ടിയല്ല എന്ന പ്രബലമായ വാദമുണ്ട്. രാമായണ പണ്ഡിതരായ പ്രൊഫസര്‍ മാക്ഡോണലിനെയും പ്രൊഫസര്‍ ജാക്കോബിയെയും ഉദാഹരിച്ചുകൊണ്ട് ഇക്കാര്യത്തെപ്പറ്റി ആശാന്റെ സീതാകാവ്യമെന്ന നിരൂപണഗ്രന്ഥത്തില്‍ സുകുമാര്‍ അഴീക്കോട് വിലയിരുത്തുന്നുണ്ട്.
കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പേര് ജടായുമംഗലം എന്നതില്‍നിന്ന് ഉത്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. സീതയെ അപഹരിച്ച് പുഷ്പക വിമാനത്തിലേറ്റി രാവണന് ലങ്കയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പക്ഷിവര്ഗക്കാരനായ ജടായു തടഞ്ഞതും അവന് രക്തസാക്ഷിയായതും ഇവിടെവച്ചാണെന്നും വിശ്വാസം. വനവാസക്കാലത്ത് രാമലക്ഷ്മണന്മാരും സീതയുമൊക്കെ താമസിച്ചിരുന്ന സ്ഥലങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്ന എത്രയോ ഭൂപ്രദേശങ്ങള്‍ കേരളത്തില്‍ പോലുമുണ്ട്. ഇന്ത്യയാകെ വ്യാപിച്ചുകിടക്കുന്ന ഈശ്വരസങ്കല്പമാണ് രാമന്. അതുതന്നെയാണ് അതിന്റെ കാവ്യാത്മകതയും മനോഹാരിതയും. ഇത്തരം ദൈവസങ്കല്പങ്ങളെ സംബന്ധിച്ച് കാലഗണന തന്നെയും സാധ്യമല്ല. പിന്നെ എങ്ങനെയാണ് കൃത്യമായ ജന്മസ്ഥലം കല്പ്പിച്ചുനല്കാനാവുക ?
ഭാരതത്തിലെ ഹിന്ദുക്കളുടെ വികാരമാണ് രാമന്. മഹത്തായൊരു ഈശ്വരസങ്കല്പം. കാവ്യമോഹനം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. മലേഷ്യയിലും ഇന്തോനേഷ്യയിലുമെല്ലാം രാമനെ ആരാധിച്ച ജനതയുണ്ടായിരുന്നു. ആരാധനാപൂര്‍ണമായ പാരായണത്തിനുള്ള ഗ്രന്ഥമായി രാമായണകാവ്യം ഹിന്ദുക്കള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒറ്റ രാമായണമല്ല ഉള്ളത് എന്നും തിരിച്ചറിയണം. പല രാമായണങ്ങള്‍ ഉണ്ടെങ്കില്‍ പല രാമനും ഉണ്ടാകുമെന്നര്‍ഥം. അതുതന്നെയാണ് രാമസങ്കല്പത്തിന്റെ കാവ്യശോഭ.
ആകാശം പോലെ പരന്നുകിടക്കേണ്ട രാമനെ സംഘ്പരിവാര്‍ അവരുടെ കുളമ്പടിപ്പാടിലേയ്ക്കു ചുരുക്കിക്കളഞ്ഞു. ബി.ജെ.പിയാകട്ടെ, അവരുടെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുള്ള ബിംബമാക്കി രാമനെ മാറ്റി. രാമാനന്ദ സാഗറിന്റെ രാമായണ സീരിയല്‍ സംഘ്പരിവാരത്തിന് അപാരമായ ഊര്‍ജം പകര്‍ന്നു. ഭാരതീയ സംസ്കാരത്തോടു കാണിച്ച മറക്കാനാവാത്ത ചതിയാണത്. ഒരു മതത്തിന്റെയും ഈശ്വരസങ്കല്പം മറ്റൊരു മതത്തിന്റെ വിശ്വാസപരമായ നിലനില്‍പ്പിനു വെല്ലുവിളിയായി മാറരുത്. അങ്ങനെ വന്നാല്‍ ഈശ്വരന് മാഞ്ഞുപോവുകയും രാക്ഷസന് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതിഹാസകഥകളെയും മിത്തുകളെയും ഈ വിധം വ്യാഖ്യാനിച്ച് ചരിത്രമാക്കിയാല്‍ രാമജന്മഭൂമി പോലെ ധാരാളം ആഖ്യാനങ്ങള്‍ ഉണ്ടാക്കാം, തര്‍ക്കങ്ങള്‍ സൃഷ്ടിക്കാം. കാശിയിലും മധുരയിലുമെല്ലാം ഇതിനു സമാനമായ കര്‍സേവകള്‍ നടത്താം. നീതിന്യായ വ്യവസ്ഥകള്‍ അതിനെയൊക്കെ പിന്തുണച്ചാല്‍ ഇന്ത്യ തന്നെ ഇല്ലാതാകുമെന്ന് പരമോന്നത നീതിപീഠവും മനസിലാക്കിയാല്‍ കൊള്ളാം.
ഭൂമിയുടെ അവകാശത്തര്‍ക്കമായി മാത്രം ബാബരി മസ്ജിദ് പ്രശ്നത്തെ കണ്ടു എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പോരായ്മയാണ്. ഭൗതികവസ്തുക്കള്‍കൊണ്ട് ഉണ്ടാക്കിയ മന്ദിരമല്ല പ്രശ്നം. അത്തരം മന്ദിരങ്ങള്‍ ഭൂകമ്പത്തിലും തകരാം. സമ്പത്തുണ്ടെങ്കില്‍ അതിനേക്കാള്‍ മനോഹരമായ മസ്ജിദുകള്‍ നിര്‍മിക്കുകയും ചെയ്യാം. സ്വന്തം മതവിശ്വാസവും ആരാധനാ സമ്പ്രദായവും പുലര്‍ത്തി ജീവിക്കാനുള്ള അവകാശമാണു ചോദ്യം ചെയ്യപ്പെടുന്നത്. ഇതു മുസ്ലിംകളെ ഇന്ത്യയില്‍ കൂടുതല്‍ അപരരാക്കും. ഒരു രാഷ്ട്രത്തിലെ ഏതെങ്കിലും ജനവിഭാഗം ഭീതിയോടെ ജീവിക്കാന്‍ ഇടവന്നാല്‍ ആ രാഷ്ട്രം ചിതറിപ്പോകും.
ഈ വിധി വന്ന സന്ദര്‍ഭത്തിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന സാഹചര്യത്തില്‍ ബാബരി പള്ളിയില്‍ നിസ്കാരമുണ്ടായിരുന്നുവെന്ന് പറയാന്‍ ധൈര്യം കാണിച്ചത് റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലിയാണ്. ഇത്തരം ധീരതയും നമുക്ക് നഷ്ടപ്പെടുകയാണ്. വേദനയോടെയാണെങ്കിലും പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിച്ച് അസാമാന്യമായ സംയമനം പാലിച്ചു മുസ്ലിംകള്. മറിച്ചൊരു വിധി അവര്‍ക്കു പ്രതീക്ഷിക്കാനും നിര്‍വാഹമില്ലല്ലോ. വിധി മറിച്ചായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ തീ പടര്‍ന്നിട്ടുണ്ടാവും. അത് ഓര്‍ക്കാന്‍ വയ്യ. അത്രമേല്‍ ഹിംസാത്മകമാണ് ഇപ്പോള്‍ സംഘ്രാഷ്ട്രീയം. ഹുദൈബിയ്യ സന്ധിയില്‍ ഒപ്പുവച്ച സന്ദര്‍ഭത്തിലെ പ്രവാചകവെളിച്ചം ഈ സംയമനത്തിനു കാരണമായി എന്ന് ആലങ്കാരികമായി പറയാം. ഈ വിധിയിലൂടെയെങ്കിലും സമാധാനമുണ്ടാവുമെങ്കില് ഉണ്ടാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 19 minutes ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 33 minutes ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 43 minutes ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• an hour ago
ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി
National
• an hour ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• an hour ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• an hour ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 hours ago
മാംസ വിൽപ്പനയ്ക്കെതിരെ പ്രതിഷേധം; കെഎഫ്സി ഔട്ട്ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ
National
• 2 hours ago
വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ
Kerala
• 2 hours ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 3 hours ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 3 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 4 hours ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 5 hours ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 5 hours ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 6 hours ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 8 hours ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 4 hours ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 4 hours ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 5 hours ago