HOME
DETAILS

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

  
Web Desk
August 09 2017 | 01:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99

 

ഇന്നു ക്വിറ്റിന്ത്യാദിനമാണ്. ക്വിറ്റിന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും കാല്‍ക്കീഴിലാക്കി, ഇവിടത്തെ ജനങ്ങളെ അടിമകളാക്കിയും ഭിന്നിപ്പിച്ചു നിര്‍ത്തിയും അധികാരം കൈയാളിയ വിദേശശക്തികളോട് ഇന്ത്യ വിടുകയെന്ന് ആബാലവൃദ്ധം ജനങ്ങള്‍ ഒരു മനസ്സായി പറഞ്ഞ ദിനം. ആ സംഘശക്തിക്കു ഫലവുമുണ്ടായി. താമസിയാതെ ഇന്ത്യ വിടാന്‍ ബ്രിട്ടീഷ് ഭരണകൂടം തയാറായി.
ഇന്ന്, രാജ്യം സ്വദേശികളായ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള കോടിക്കണക്കിനു ജനങ്ങളെ സാമുദായികമായി ശത്രുപ്പാളയങ്ങളില്‍ ഭിന്നിപ്പിച്ചു നിര്‍ത്തിയും പരസ്പരം പോരടിപ്പിച്ചും അധികാരം നേടിയെടുക്കാനും നിലനിര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ആ പശ്ചാത്തലത്തില്‍ ഇന്നത്തെ ക്വിറ്റിന്ത്യാദിനത്തിന് ഏറെ പ്രസക്തിയുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും നിര്‍ണായകസമരമായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യ സമരം. 1939-ല്‍ മൗലാനാ അബുല്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്വിറ്റിന്ത്യാസമരത്തിനു കോണ്‍ഗ്രസ് തീരുമാനമെടുത്തത് ആസാദിന്റെ അധ്യക്ഷതയിലായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചതിയുടെ പശ്ചാത്തലത്തിലായിരുന്നു ആ തീരുമാനം.
1935ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടത്താനും സംസ്ഥാനനിയമസഭകള്‍ക്കു ഭരണച്ചുമതലകള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് എട്ടു സംസ്ഥാനങ്ങളില്‍ മന്ത്രിസഭയുണ്ടാക്കി.
ഇതിനിടയിലാണ് രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നത്. ഇന്ത്യയിലെ ജനകീയമന്ത്രിസഭയോടോ കോണ്‍ഗ്രസ് നേതാക്കളോടോ ആലോചിക്കാതെ ബ്രിട്ടന്‍ ഇന്ത്യയെ സഖ്യശക്തികളുടെ ഭാഗമാക്കി. ഇതു കോണ്‍ഗ്രസ് നേതാക്കളെ ക്ഷുഭിതരാക്കി. കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു.
രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ ജര്‍മനിയോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ നാവികതാവളങ്ങളില്‍ ബോംബാക്രമണം നടത്തുകയും ബര്‍മ ആക്രമിച്ചു കീഴടക്കുകയും അവരുടെ സൈന്യം ബംഗാള്‍ ഉള്‍ക്കടലില്‍ താവളമുറപ്പിക്കുകയും ചെയ്തു.
ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനു കടുത്തഭീഷണിയായി. ഇന്ത്യക്കാരുടെ സഹായം ബ്രിട്ടന് അത്യാവശ്യമായിമാറി. ഈ ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ 1942 മാര്‍ച്ചില്‍ ബ്രിട്ടന്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിനെ ദൂതനായി ഇന്ത്യയിലേക്കയച്ചു. പൂര്‍ണസ്വാതന്ത്ര്യത്തെക്കുറിച്ചോ അധികാരകൈമാറ്റത്തെക്കുറിച്ചോ ഉറപ്പു ലഭിക്കാത്തതിനാല്‍ ക്രിപ്‌സിന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളി.
ഇതിനുശേഷമാണു ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനുള്ള സമരത്തിനു രൂപം നല്‍കിയത്. 1942 ഓഗസ്റ്റ് 5നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ക്വിറ്റിന്ത്യാപ്രമേയത്തിന്റെ കരടു തയാറാക്കി. ഓഗസ്റ്റ് 8ന് ബോംബെ സമ്മേളനത്തില്‍ ചരിത്രപ്രസിദ്ധമായ പ്രമേയം പാസാക്കി. മഹാത്മാഗാന്ധിയെ സമരനായകനായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉടന്‍ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരേ സിവില്‍നിയമലംഘനപ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരേ പൊരുതാന്‍ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാനവിഷയങ്ങള്‍.
എല്ലാ മേഖലയിലുമുള്ള ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും അഭ്യര്‍ഥിച്ചു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ''ഇന്നത്തെ ഈ അടിമത്തം നിലനിര്‍ത്താനാണോ നമ്മള്‍ ജീവിക്കേണ്ടത്. ഈ നാടിനെ അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്നു മോചിപ്പിക്കാനാകുന്നില്ലെങ്കില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കോണ്‍ഗ്രസുകാര്‍ ദൃഢനിശ്ചയം ചെയ്യണം. ഇതായിരിക്കട്ടെ നമ്മുടെ പ്രതിജ്ഞ.
സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമാണെങ്കില്‍ പ്രാണന്‍ ത്യജിക്കാന്‍പോലും നാം സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്നു നിങ്ങളോട് എനിക്കു പറയാനാവില്ല. സ്ഥിതിഗതികള്‍ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിനു മുന്നില്‍ വേറൊരു പോംവഴിയില്ല. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊരു കൊച്ചുമന്ത്രം ഓതിത്തരാം. ഇതു നിങ്ങളുടെ ഹൃദയത്തില്‍ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ ഒച്ച പുറത്തു വരണം.
'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.' ഇതാണ് ആ മന്ത്രം.
''ഒന്നുകില്‍ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കില്‍ ഈ ഉദ്യമത്തിനിടയില്‍ ഞാന്‍ രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തും''
ഓഗസ്റ്റ് 9 നു രാത്രിതന്നെ ഗാന്ധിജി, നെഹ്‌റു, ആസാദ്, സരോജിനി നായിഡു, ആസിഫ് അലി തുടങ്ങി മുഴുവന്‍ നേതാക്കളേയും തുറുങ്കിലടച്ചു. മൂന്നു വര്‍ഷത്തോളം നെഹ്‌റുവും ആസാദും മറ്റു നേതാക്കളും അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലില്‍ കഴിഞ്ഞു. ആസാദ് അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ കഴിയുമ്പോഴാണ് പ്രിയപത്‌നി സുലൈഖ ബീഗം മരണമടയുന്നത്. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി ജയില്‍വാസമനുഷ്ഠിക്കുന്ന ആസാദ് ജയിലധികൃതരുടെ ഔദാര്യത്തില്‍ ഭാര്യയെ അവസാനമായി കാണാന്‍ ആഗ്രഹിച്ചില്ല. ആ ധീരദേശാഭിമാനി തലകുനിച്ചില്ല. ജയിലില്‍ കിടന്നു തന്നെ ആസാദ് പ്രിയപത്‌നിക്കു യാത്രാമൊഴി ചൊല്ലി.
എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റിന്ത്യാസമരം. വെടിവയ്പ്പുകളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകള്‍ തടങ്കലിലായി. ക്വിറ്റിന്ത്യാസമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും ബ്രിട്ടീഷുകാര്‍ക്കെതിരേ സമരംചെയ്യുന്നതു ഭ്രാന്താണെന്നു പറഞ്ഞവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. മറക്കാനാവാത്ത, പൊറുക്കാനാവാത്ത അപരാധം തന്നെയാണത്.
ദീര്‍ഘകാലത്തെ അടിമത്വത്തില്‍നിന്നുള്ള മോചനത്തിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്നമന്ത്രം നമ്മള്‍ നെഞ്ചിലേറ്റി. ക്വിറ്റിന്ത്യാസമര ലക്ഷ്യം നേടി. പക്ഷേ, മൂന്നുപതിറ്റാണ്ടിലേറെക്കാലം സ്വാതന്ത്ര്യസമരത്തെ മുന്നില്‍നിന്നു നയിച്ച മഹാത്മാവിന് ആറുമാസക്കാലം പോലും സ്വതന്ത്രഭാരതത്തില്‍ ജീവിക്കാനായില്ല. ബ്രിട്ടീഷുകാരന്‍ ചെയ്യാന്‍ മടിച്ച കൃത്യം ഒരിന്ത്യക്കാരന്‍ ചെയ്തു. അഹിംസയുടെ ആചാര്യന്റെ നെഞ്ചിലേക്കു നിറയൊഴിച്ചു.
ജാതിമത വ്യത്യാസമില്ലതെ ഒട്ടനവധിപേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്.
രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഉയരുകയാണ്.
പ്രൊഫസര്‍ കല്‍ബുര്‍ഗി മുതല്‍ ജുനൈദ് വരെയുള്ളവര്‍ അസഹിഷ്ണുതയുടെ രക്തസാക്ഷികളായി. അരുണാചല്‍പ്രദേശ്, മിസോറാം, ഗോവ, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ജനാധിപത്യം ചോദ്യചിഹ്നമായി മാറുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമെഴുതിയത് സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും നവഭാരതശില്‍പ്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. 'ഭരണഘടനയുടെ ആത്മാവ് 'എന്നാണ് ആമുഖത്തെ നെഹ്‌റു വിശേഷിപ്പിച്ചത്. 1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരമെന്ന പദം കൂട്ടിച്ചേര്‍ത്തതു ധീരരക്തസാക്ഷി ഇന്ദിരാജിയാണ്.
ഇന്നു നമ്മുടെ ഭരണഘടനയുടെ ആമുഖവും മാറ്റിയെഴുതപ്പെടുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. രാഷ്ട്രപിതാവിന്റെ വധത്തെപോലും വെള്ളപൂശാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നു. രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പിതൃഘാതകന്റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നു. അയാള്‍ക്കായി ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെടുന്നു.
1942ലെ ക്വിറ്റിന്ത്യാപ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരേ പൊരുതാന്‍ സജ്ജമാക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. ഇന്നു ഫാസിസം താണ്ഡവമാടുമ്പോള്‍ ആ പ്രമേയം കൂടുതല്‍ പ്രസക്തമാകുന്നു. 1942ല്‍ മഹാത്മാവ് ഓതിത്തന്ന 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മന്ത്രം സ്വാതന്ത്ര്യത്തിന്റെ സപ്തതി വേളയില്‍ നെഞ്ചോടു ചേര്‍ക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  3 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  3 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  5 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  5 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  6 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  6 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  6 hours ago