2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം
തിരുവനന്തപുരം: 2026 ല്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് വെല്ലുവിളിയാവുന്നത് അമീബിക് മസ്തിഷ്‌കജ്വരം. ഈ വര്‍ഷം (2026) 16 ദിവസത്തിനിടെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലാശയങ്ങളില്‍ നിന്നും വീടുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്നടക്കം ഉറവിടം കണ്ടെത്തിയതാണ് സാഹചര്യം ഗുരുതരമാക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം (2025) ജീവനെടുത്ത പകര്‍ച്ചാരോഗങ്ങളില്‍ പ്രധാനിയും അമീബീക് മസ്തിഷ്‌ക ജ്വരമാണ്. കഴിഞ്ഞവര്‍ഷം അമീബിക് മസ്തിഷ്‌കജ്വരം 201 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ മരണത്തിന് കീഴടങ്ങി. 2025 ഡിസംബറില്‍ മാത്രം ചികിത്സതേടിയത് 29 പേരാണ്. അതില്‍ അഞ്ചുമരണം റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ നിരവധിപേര്‍ ഇപ്പോഴും ചികിത്സയിലാണ്.
രോഗബാധ തീവ്രമായി തുടരുകയാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലാശയങ്ങളിലെയും ജലസ്രോതസുകളിലെയും പരിശോധനകളും ഏതാണ്ട് അവസാനിച്ച അവസ്ഥയിലാണ്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ വീടുകളില്‍ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ അമീബയുടെ സാന്നിധ്യം വ്യക്തമായിട്ടും കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
ജലാശയങ്ങളും ജലസ്രോതസുകളും മലിനമാകുന്നത് തന്നെയാണ് രോഗബാധക്ക് പ്രധാനകാരണമെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. അമീബിക് മസ്തിഷ്‌ക്ക ജ്വരത്തിന് പുറമേ എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങി പകര്‍ച്ച വ്യാധികളുടെ പരമ്പര തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് സംസ്ഥാനത്ത്. 222 ജീവനുകളാണ് എലിപ്പനി കഴിഞ്ഞവര്‍ഷം (2025) കവര്‍ന്നത്. ഡങ്കിപ്പനി ബാധിച്ച് 56 പേരും ഇന്‍ഫ്‌ളുവന്‍സ പിടിപെട്ട് 43 പേരും ഹെപ്പറ്റെറ്റിസ് - എ ബാധിച്ച് 69 പേരും പേവിഷബാധയേറ്റ് 29 പേരും മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ടാഴ്ചയ്ക്കിടെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നെന്നാണ് വിവരം. ശബ്ദതടസത്തിന് ഇടയാക്കുന്ന 'ലാറിഞ്ചൈറ്റിസ്'എന്ന തൊണ്ടയിലെ അണുബാധയും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ പനിയോടൊപ്പം കടുത്ത തൊണ്ടവേദന, ദിവസങ്ങളോളം ശബ്ദ തടസം എന്നിവയാണ് ലക്ഷണങ്ങള്‍. നിരവധി പേര്‍ ഈ ലക്ഷണങ്ങളുമായി ചികിത്സതേടുന്നതായി ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
kerala faces a growing public health crisis as amoebic meningitis cases surge in 2026, with multiple deaths reported and contaminated water sources identified as the main cause alongside rising infectious diseases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."