
ആയതിനാല്‍ നമുക്ക് ഗാഡ്ഗിലിനെക്കുറിച്ച് സംസാരിക്കാം
വി അബ്ദുല്‍ മജീദ്
നമ്മള്‍ മലയാളികള്‍ക്ക് ഓരോന്നിനും ഓരോ സമയമുണ്ട്. നേരവും കാലവും നോക്കാതെ നമ്മളൊന്നും പറയാറില്ല, തര്‍ക്കിക്കാറുമില്ല. അങ്ങനെ മുറപ്രകാരം നോക്കുമ്പോള്‍ ഇപ്പോള്‍ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ ധാരാളം സംസാരിക്കേണ്ട സമയമാണ്. ഇത്തരം കാര്യങ്ങളിലൊന്നും നമ്മള്‍ മുറ തെറ്റിക്കാറില്ല. അടുത്തകാലത്തുണ്ടായ രണ്ടു പ്രളയങ്ങളുടെ സമയത്തും അതു ചെയ്തിട്ടുണ്ട്. ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് നടപ്പാക്കാതെപോയതില്‍ പത്രങ്ങളിലെയും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലെയും ലേഖനങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലൊക്കെയായി ധാരാളം കണ്ണീരൊഴുക്കിയിട്ടുമുണ്ട്. ആചാരങ്ങള്‍ തെറ്റിക്കേണ്ടതില്ലല്ലോ. ആയതിനാല്‍ നമുക്കിപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കാം.
പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് പഠിക്കാന്‍ 2010ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ അധ്യക്ഷനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിലെ കൃഷിഭൂമി കൃഷിക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല, അവിടുത്തെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ അവിടെ ഖനനം നടത്താനോ പാടില്ല, പാറ പൊട്ടിക്കാന്‍ പാടില്ല, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ പാടില്ല, പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പാടില്ല തുടങ്ങി എന്തൊക്കയോ അപരാധങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊക്കെ പറയുന്നവരെ കേരളത്തില്‍ വികസന വിരോധികളെന്നാണ് വിളിച്ചുപോരുന്നത്. പരിസ്ഥിതിവാദം പറഞ്ഞുനടക്കുന്ന കേരളത്തിലെ പരമ്പരാഗത വികസന വിരോധികളും റിപ്പോര്‍ട്ടിന് പിന്തുണയുമായെത്തി. വികസന വിരോധികളെ വച്ചുപൊറുപ്പിക്കുന്ന ഏര്‍പ്പാട് കേരളത്തിലില്ല. മറ്റെന്തു കാര്യത്തില്‍ തമ്മിലടിച്ചാലും വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. അവര്‍ പ്രതിഷേധവുമായി ഇറങ്ങി. ചില ക്രൈസ്തവ സഭകളുടെ പിന്തുണയും അവര്‍ക്കു കിട്ടി. അവരെല്ലാം ചേര്‍ന്ന് കേന്ദ്രത്തിലെ അന്നത്തെ യു.പി.എ സര്‍ക്കാരിനെ പൊറുതിമുട്ടിച്ചതിനെ തുടര്‍ന്ന് ഇത്തിരി കടുപ്പം കുറയ്ക്കാന്‍ കസ്തൂരിരംഗന്‍ സമിതിയെ വച്ചു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള ആ സമിതിയുടെ റിപ്പോര്‍ട്ടിനെതിരേയും ഭരണ, പ്രതിപക്ഷ കക്ഷികളും ചില സഭാമേലധ്യക്ഷരും ചേര്‍ന്ന് സമരത്തിനിറങ്ങി. സമരം വിജയിപ്പിക്കാനായി, ഈ റിപ്പോര്‍ട്ടുകളിലേതെങ്കിലും നടപ്പാക്കിയാല്‍ മലയോരവാസികള്‍ക്ക് സ്വന്തം ഭൂമിയില്‍ വീടുപണിയാനാവില്ലെന്നും പലര്‍ക്കും ഉള്ള വീടുപേക്ഷിച്ച് പോകേണ്ടിവരുമെന്നും ഒരു വിളയും നട്ടുവളര്‍ത്താനാവില്ലെന്നുമൊക്കെയായി കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചു. ഒരു 'ധര്‍മസമരം' വിജയിപ്പിക്കാന്‍ ഇത്തിരി കള്ളം പറയുന്നതില്‍ വലിയ തെറ്റൊന്നുമില്ലല്ലോ. അല്ലെങ്കിലും എന്തു നുണ പറഞ്ഞുപരത്തിയാലും അതു വിശ്വസിക്കാന്‍ കുറേയാളുകളെ കിട്ടുന്ന നാടാണ് പ്രബുദ്ധകേരളം. രാജ്യത്ത് എല്ലാവര്‍ക്കും നരേന്ദ്രമോദി സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കി എന്നൊക്കെ ഇപ്പോള്‍ വഴിനീളെ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടില്ലേ.
നുണകള്‍ കേട്ട് പരിഭ്രാന്തരായ മലയോരവാസികള്‍ കൂട്ടത്തോടെ സമരത്തിനിറങ്ങി. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഗതികെട്ട് കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകള്‍ മടക്കി അലമാരയില്‍ വച്ചു. അങ്ങനെ നമ്മള്‍ നിര്‍ബാധം പശ്ചിമഘട്ടം മാന്തിപ്പൊളിച്ചും പാറപൊട്ടിച്ചുമൊക്കെ വികസനം അതിവേഗം തുടര്‍ന്നു. ഇതൊക്കെ കണ്ട ഗാഡ്ഗില്‍, ഇങ്ങനെ പോയാല്‍ കേരളത്തെ വന്‍ ദുരന്തങ്ങളാണ് കാത്തിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നെങ്കിലും ആ വികസന വിരോധത്തിന് കാര്യമായി ആരും ചെവികൊടുത്തില്ല. എന്നുകരുതി നമ്മുടെ നേതാക്കള്‍ പരിസ്ഥിതി വിരോധികളാണെന്നൊന്നും കരുതരുത്. അവരെ പരിസ്ഥിതി ദിനത്തില്‍ പ്രസംഗിക്കാന്‍ വിളിച്ചുനോക്കൂ. പരിസ്ഥിതി സ്‌നേഹത്തില്‍ അവര്‍ ഗാഡ്ഗിലിനെ കവച്ചുവച്ചു പ്രസംഗിക്കും. ഭൂമിക്കൊരു ചരമഗീതം പാടി കണ്ണീരൊഴുക്കും.
പിന്നീട് കനത്ത മഴകളും ചുഴലിക്കാറ്റുകളും പ്രളയങ്ങളുമൊക്കെ തുടര്‍ച്ചയായി വരവായി. നേതാക്കളുടെ വാക്കുകള്‍ കേട്ട് അക്രമാസക്ത സമരത്തിനിറങ്ങിയ മലയോരവാസികള്‍ തന്നെ കൂട്ടത്തോടെ മരിക്കാന്‍ തുടങ്ങി. ദോഷം പറയരുതല്ലോ, മുന്തിയ വികസനവാദികള്‍ പോലും ദുരന്തങ്ങള്‍ വരുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാനും ഭരണകൂടങ്ങളെ കുറ്റപ്പെടുത്താനും തുടങ്ങി. ചാനലുകാര്‍ കാമറയും മൈക്കുമായി മാധവ് ഗാഡ്ഗിലിനെ തേടിയെത്തി.
ഇപ്പോള്‍ വീണ്ടും ഗാഡ്ഗിലിനെക്കുറിച്ച് സംസാരിക്കേണ്ട സമയമെത്തിയതിനാല്‍ അങ്ങനെ ചെയ്യുന്ന തിരക്കിലാണ് സകലമാന പ്രകൃതിസ്‌നേഹികളും. പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ പ്രകൃതിസ്‌നേഹത്തിന്റെ അയ്യരുകളിയാണ്. പേമാരി പെയ്‌തൊഴിയുന്നതോടെ അതു നിലയ്ക്കും. നിലയ്ക്കണമല്ലോ. അന്തരീക്ഷം തെളിഞ്ഞാല്‍ പിന്നെ അതിവേഗ റെയിലും പശ്ചിമഘട്ടത്തിലെ ദുര്‍ബലമായ മലനിരകള്‍ തുരന്നുണ്ടാക്കാന്‍പോകുന്ന തുരങ്കപാതയും വഴി എത്തുന്ന പടുകൂറ്റന്‍ വികസനത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാനുണ്ട്. ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലോ.
ഫാസിസ്റ്റ് വിരുദ്ധ സമരതന്ത്രങ്ങള്‍
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വയലാര്‍ സമരം പരാജയപ്പെട്ടുപോയത് പട്ടാളത്തെ വാരിക്കുന്തംകൊണ്ടു നേരിടാന്‍ പോയതുകൊണ്ടാണ്. പട്ടാളക്കാരുടെ കൈയിലുണ്ടായിരുന്നതുപോലുള്ള തോക്കുമായി പോയിരുന്നെങ്കില്‍ അവിടെ സഖാക്കള്‍ വിജയക്കൊടി നാട്ടുമായിരുന്നു. ആ പാളിച്ച എന്നും തുടരാനാവില്ലല്ലോ. വര്‍ഗശത്രുക്കളെ അവരുടെ കൈവശമുള്ള ആയുധങ്ങള്‍ തന്നെ ഉപയോഗിച്ചു നേരിടണമെന്ന് കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കാലാനുസൃതമായ അടവുകളും തന്ത്രങ്ങളും സ്വീകരിച്ചാണ് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. പണ്ട് വലതുപക്ഷ ശക്തികള്‍ മത, സാമുദായിക ശക്തികളെ കൂടെ നിര്‍ത്തിയാണ് വിമോചനസമരം നടത്തി കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ചതും വളര്‍ന്നതും. അതു തിരിച്ചറിഞ്ഞാണ് അവരെ നേരിടാന്‍ അതേ തന്ത്രം ഞങ്ങളും സ്വീകരിച്ചുതുടങ്ങിയത്. മത, സാമുദായിക ശക്തികളില്‍ ചില ചേരികളെ കൂട്ടുപിടിച്ച് ഞങ്ങളും മുന്നേറാന്‍ തുടങ്ങി.
അതുപോലെ നാട്ടില്‍ ഞങ്ങളുടെ വിദ്യാര്‍ഥി സഖാക്കള്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ക്കെതിരേ സമരം ചെയ്ത് പൊലിസിന്റെ അടി വാങ്ങുമ്പോള്‍ ചില പാര്‍ട്ടി നേതാക്കളുടെ മക്കള്‍ സ്വാശ്രയ വിദ്യാലയങ്ങളില്‍ പഠിക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. അതൊരു സമരതന്ത്രമായിരുന്നെന്ന് അവരറിഞ്ഞില്ല. ശത്രുക്കളെ തകര്‍ക്കാന്‍ അവരുടെ പാളയത്തിലേക്ക് ചാരന്‍മാരെയും ചാരത്തികളെയുമൊക്കെ അയയ്ക്കുന്നതും ഒരു സമരതന്ത്രമാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ പാളയത്തിലേക്ക് സ്വന്തം മക്കളെ ചാരവൃത്തിക്ക് അയയ്ക്കുകയാണ് അന്ന് നേതാക്കള്‍ ചെയ്തത്.
ഇപ്പോള്‍ മുഖ്യശത്രു സംഘ്പരിവാര്‍ ഫാസിസമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അവരെ നേരിടാനും വേണ്ടിവരും ചില തന്ത്രങ്ങള്‍. ചില വിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തിയും ജാതീയതയും വംശീയതയും പ്രചരിപ്പിച്ചുമൊക്കെയാണ് അവര്‍ ആളുകളെ സംഘടിപ്പിക്കുന്നത്. അതേ മറുതന്ത്രം തന്നെ ഞങ്ങളും പയറ്റുന്നുണ്ട്. സംഘ്പരിവാര്‍ നടത്തുന്നതുപോലുള്ള ചില ചടങ്ങുകള്‍ കുറച്ചുകാലമായി ഞങ്ങളും നടത്തുന്നു. വേണ്ടിടത്ത് ജാതീയതയും വംശീയതയുമൊക്കെ പ്രയോഗിക്കാന്‍ സഖാക്കളെ പരിശീലിപ്പിച്ചിട്ടുമുണ്ട്.
ഇതിനിടയിലാണ് എം.ജി സര്‍വകലാശാലയില്‍ ഞങ്ങളെ തകര്‍ക്കാന്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ, ആള്‍ ഇല്ലാത്ത സ്റ്റുഡന്റ്‌സ് ഫെഡറേഷനെന്ന് ഞങ്ങള്‍ വിളിക്കുന്ന എ.ഐ.എസ്.എഫ് വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്നത്. സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഞങ്ങള്‍ ആജ്ഞാപിച്ചിട്ടും അനുസരിക്കാതെ അവര്‍ മത്സരിച്ചു. വര്‍ഗസമരമല്ലേ, ഞങ്ങള്‍ക്കതിനെ നേരിടേണ്ടിയും വന്നു. വംശീയതയിലും ജാതീയതയിലും പരിശീലനം നേടിയ ഞങ്ങളുടെ സഖാക്കള്‍ ആ സമരത്തിനിടയില്‍ അവരിലൊരു പെണ്‍കുട്ടിയോട് 'മാറെടീ പെലച്ചീ' എന്ന് പറയുകയും അവരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടാകും. വര്‍ഗസമരത്തില്‍ അങ്ങനെ ചിലത് വേണ്ടിവരും. അതറിയുന്നതുകൊണ്ടാണ് വര്‍ഗശത്രുക്കള്‍ അതിനെതിരേ ബഹളമുണ്ടാക്കിയിട്ടും സി.പി.ഐ നേതാക്കള്‍ കാര്യമായൊന്നും മിണ്ടാത്തത്.
വര്‍ഗസമരം ഇങ്ങനെയൊക്കെയാണ്. അതിനെക്കുറിച്ച് നിങ്ങള്‍ക്കൊക്കെ എന്തറിയാം? ഒരു ചുക്കുമറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 5 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 5 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 6 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 6 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 6 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 7 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 7 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 8 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 8 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 8 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 9 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 9 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 9 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 9 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 10 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 10 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 10 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 11 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 9 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 10 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 10 hours ago