അസി. എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
തൊടുപുഴ: മോട്ടോർവാഹന വകുപ്പിലെ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിൽ നിരവധി അപാകതകൾ ഉണ്ടെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ് 18 ന് ഇറക്കിയ 338 എ.എം.വി.ഐ മാരുടെ ട്രാൻസ്ഫർ ലിസ്റ്റാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ഇന്നലെ മരവിപ്പിച്ച് ഉത്തരവിറക്കിയത്. 2022 ലാണ് ഒടുവിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പൊതുസ്ഥലംമാറ്റം നടന്നത്.
നിലവിൽ നാലുവർഷത്തിൽ ഏറെയായി ഒരേ ഓഫിസിൽ ജോലി ചെയ്യുന്നവരാണ് അധികവും. എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ട്രാൻസ്ഫർ ലിസ്റ്റ് ഇറങ്ങിയിരുന്നത്. 500 ലേറെ കിലോമീറ്റർ അകലേക്ക് വരെ മാറ്റം ലഭിച്ചവർക്ക് സ്വന്തം ജില്ലയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലാണ്. 2023 ൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ജനറൽ ട്രാൻസ്ഫർ നോട്ടിഫിക്കേഷൻ ഇറങ്ങിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ 205 എ.എം.വി.ഐമാരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2023 ഒക്ടോബർ 16 ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനൽ റദ്ദാക്കിയിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് പ്രതിമാസ ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടപ്പാക്കുന്നതും അശാസ്ത്രീയവും യാഥാർഥ്യ ബോധം ഇല്ലാത്തതുമാണെന്ന് ട്രൈബ്യൂനൽ അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കരട് പട്ടിക പുറപ്പെടുവിച്ച ശേഷം സ്ഥലംമാറ്റത്തിന് പുതിയ മാനദ്ണ്ഡം നിശ്ചയിച്ചത് ഗതാഗത കമ്മിഷണർക്ക് പ്രത്യേക താൽപര്യമുള്ളവരെ സഹായിക്കാനാണെന്ന് ട്രൈബ്യൂനൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം ഉത്തരവിൽ പറഞ്ഞിരുന്നു.
2024 ലെ പൊതുസ്ഥലംമാറ്റം ഏപ്രിൽ 30 നകം നടപ്പാക്കണമെന്നും അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും അതുണ്ടായില്ല. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ 3 മുതൽ 5 വർഷം വരെ സ്‌ക്വാഡിൽ പൂർത്തിയാക്കിയവരാണ് നിലവിൽ ട്രാൻസ്ഫറിനായി ഓൺലൈനിൽ അപേക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."