'മാറ്റമുണ്ടായത് കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയതിന് ശേഷം, പുറത്തിറങ്ങിയാല്‍ എന്നെയും കൊല്ലും'; വെള്ളറട കൊലപാതക കേസിലെ പ്രതിയുടെ അമ്മ
വെള്ളറട: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയുടെ അമ്മ സുഷമ. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഭര്‍ത്താവ് ജോസും താനും മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് സുഷമ പറഞ്ഞു. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അമ്മ വെളിപ്പെടുത്തി.
''കൊച്ചിയില്‍ സിനിമാ പഠനത്തിനു പോയിരുന്നു. മുറി പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ മുറിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടന്‍ അവന്‍ പ്രതികരിക്കും, ഭീഷണിപ്പെടുത്തും. മകന്‍ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയില്‍ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ എന്നെയും കൊല്ലും'' സുഷമ പറഞ്ഞു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ് കൊലയ്ക്കുശേഷം വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സംഭവ സമയത്ത് പ്രജിന്റെ അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു.
സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി.അയല്‍വാസികളുമായി വലിയ അടുപ്പം പുലര്‍ത്താതിരുന്ന കുടുംബത്തില്‍ അച്ഛനും മകനും സ്ഥിരമായി വഴക്കിട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. കിളിയൂര്‍ ചരുവിള ബംഗല്‍വില്‍ ജോസ്(70) കൊല്ലപ്പെട്ട കേസിലാണ് മകന്‍ പ്രജിന്‍ ജോസ്(29) ബുധനാഴ്ച കീഴടങ്ങിയത്.
മകന്‍ ബഹളമുണ്ടാക്കുമ്പോള്‍ അച്ഛന്‍ വീട്ടില്‍നിന്നു മാറി സമീപത്തെ കടയില്‍ ചെന്നിരിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയം അമ്മ ഇടപെട്ട് മകനെ ശാന്തനാക്കും. ജോസ് സുഷമകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് പ്രജിന്‍ ജോസ്. മൂത്ത മകന്‍ എട്ടു വയസ്സുള്ളപ്പോള്‍ അസുഖം ബാധിച്ചു മരിച്ചിരുന്നു. രണ്ടാമത്തെ മകള്‍ വിവാഹിതയായി ഭര്‍ത്തൃവീട്ടിലാണ് താമസം.
പ്രജിന്‍ ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.ബി എസ് വിദ്യാര്‍ഥിയായിരുന്നു. ഒരു ഏജന്‍സി മുഖാന്തരമാണ് ഫീസ് അടച്ചിരുന്നത്. കോവിഡ് കാലത്ത് നാട്ടിലെത്തി ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇതിനിടെ, പരീക്ഷയെഴുതിയെങ്കിലും ഏജന്‍സി ഫീസ് കൃത്യമായി അടയ്ക്കാത്തതിനാല്‍ പ്രജിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് പ്രജിന്റെ ആവശ്യപ്രകാരം സിനിമാ കോഴ്സിനായി ഒന്നര ലക്ഷത്തോളം രൂപ പിതാവ് നല്‍കി.നാടിനെ നടുക്കിയ കൊലപാതകത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."